അനധികൃത വാതുവയ്പ് കേസ്; നടി തമന്നയെ 5 മണിക്കൂർ ചോദ്യം ചെയ്ത് ഇഡി

Update: 2024-10-18 01:22 GMT

ഇന്ത്യൻ പ്രീമിയർ ലീഗുമായി ബന്ധപ്പെട്ട അനധികൃത വാതുവയ്പ് കേസിൽ നടി തമന്ന ഭാട്ടിയയെ ചോദ്യം ചെയ്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). അനധികൃത വാതുവയ്പ് സംഭവങ്ങളിൽ പ്രതിസ്ഥാനത്തുള്ള മഹാദേവ് ഓൺലൈൻ ഗെയിമിങ്ങിന്റെ ഉപകമ്പനി ആപ്പിൽ ഐപിഎൽ മത്സരങ്ങൾ കാണാൻ പരസ്യം ചെയ്തതായി ആരോപിച്ചു തമന്നയ്ക്ക് ഇ.ഡി സമൻസ് അയച്ചിരുന്നു.

അമ്മയ്ക്കൊപ്പം ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണു തമന്ന ഇ.ഡി ഓഫിസിൽ എത്തിയത്. ചോദ്യം ചെയ്യൽ വൈകുന്നേരം വരെ തുടർന്നു. സ്പോർട്സ് ബെറ്റിങ് ഉൾപ്പെടെ വിവിധതരം ചൂതാട്ടങ്ങൾ വാഗ്ദാനം ചെയ്യുന്ന ബെറ്റിങ് എക്സ്ചേഞ്ച് പ്ലാറ്റ്ഫോമായ ഫെയർപ്ലേ പ്രൊമോട്ട് ചെയ്യുന്നതിലെ പങ്കാണു പ്രധാനമായും തമന്നയോട് അന്വേഷിച്ചത്. മഹാദേവ് ഓൺലൈൻ ഗെയിമിങ് ആപ്പിന്റെ ഉപകമ്പനിയാണ് ഫെയർപ്ലേ. മഹാദേവ് ആപ്പിന്റെ പ്രൊമോഷനൽ പ്രവർത്തനങ്ങളിൽ പങ്കാളിയായതിന് ബോളിവുഡ് താരങ്ങളായ രൺബീർ കപൂറിനും ശ്രദ്ധ കപൂറിനും ഇ.ഡി നേരത്തേ സമൻസ് അയച്ചിരുന്നു.

ക്രിക്കറ്റ്, ഫുട്‌ബോൾ, പോക്കർ (ചീട്ടുകളി) തുടങ്ങി നിരവധി ഗെയിമുകളിൽ അനധികൃത വാതുവയ്പിനുള്ള പ്ലാറ്റ്ഫോമുകൾ മഹാദേവ് ആപ്പ് ഒരുക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ആപ്പിന്റെ സ്ഥാപകൻ സൗരഭ് ചന്ദ്രകറിന് എതിരെയും അന്വേഷണമുണ്ട്. അനധികൃത പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ പങ്കുണ്ടെന്നു സംശയിക്കുന്ന അഭിനേതാക്കളെയും മറ്റും ചോദ്യം ചെയ്തു.

Tags:    

Similar News