വരന്റെ ബന്ധുക്കൾക്ക് മട്ടൻ കറി കൊടുത്തത് കുറഞ്ഞു; തെലങ്കാനയിൽ വിവാഹ വേദിയിൽ വീട്ടുകാർ തമ്മിൽ കൂട്ടയടി

Update: 2024-08-30 05:56 GMT

ഭക്ഷണത്തിന്റെ പേരിൽ തെലങ്കാനയിലെ വിവാഹ പന്തലിൽ വധുവിന്റെയും വരന്റെയും വീട്ടുകാർ തമ്മിൽ കൂട്ടയടി. നിസാമാബാദിലെ നവിപേട്ടിൽ കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. വധുവിന്റെ വീട്ടിൽ വച്ച് നടന്ന വിവാഹ സൽക്കാരത്തിൽ വരന്റെ ബന്ധുക്കൾക്ക് ആവശ്യത്തിന് മട്ടൻ കറി വിളമ്പിയില്ല എന്ന പരാതിയാണ് പ്രശ്നത്തിന്റെ തുടക്കം. തുടർന്നുണ്ടായ വഴക്ക് കൂട്ടത്തല്ലിലാണ് അവസാനിച്ചത്. നവിപേട്ട് സ്വദേശിനിയും നന്ദിപേട്ടിൽ നിന്നുള്ള യുവാവും തമ്മിലായിരുന്നു വിവാഹം. ഭക്ഷണം വിളമ്പുന്നതിനിടെ മട്ടൻ കറി കുറഞ്ഞുപോയെന്ന് വരന്റെ ബന്ധുക്കൾ പരാതി പറഞ്ഞു.

ഇതോടെ വിളമ്പുന്നവർ തിരിച്ചും ശബ്ദമുയർത്തി സംസാരിച്ചു. തുടർന്ന് വരന്റെ ബന്ധുക്കൾ വധുവിന്റെ വീട്ടുകാരെ കുറ്റപ്പെടുത്തി സംസാരിച്ചു. ഇതോടെ ഇരുകൂട്ടരും തമ്മിൽ വാക്കേറ്റവും പിന്നീട് കൂട്ടത്തല്ലുമായി.

ചേരി തിരിഞ്ഞായിരുന്നു ആക്രമണം. പാത്രങ്ങളും സാധനങ്ങളും കസേരയും എടുത്തെറിഞ്ഞു. പിന്നീട് നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയാണ് സ്ഥിതി നിയന്ത്രിച്ചത്. കൂട്ടത്തല്ലിൽ പത്തോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ 19പേർക്കെതിരെ പൊലീസ് കേസെടുത്തു. കൂട്ടത്തല്ലിന്റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

Tags:    

Similar News