നാന്ദേഡിലെ മെഡിക്കൽ കോളജിൽ 35 പേർ മരിച്ച സംഭവം; ഡീനിനും മറ്റൊരു ഡോക്ടർക്കുമെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസ്

Update: 2023-10-06 06:40 GMT

നാന്ദേഡിലെ സർക്കാർ മെഡിക്കൽ കോളജിൽ 35 പേർ മരിച്ച സംഭവത്തിൽ ആശുപത്രിയുടെ ഡീനിനും മറ്റൊരു ഡോക്ടർക്കുമെതിരെ പൊലീസ് കേസെടുത്തു. ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന മകൾ അഞ്ജലിയെയും അവരുടെ നവജാത ശിശുവിനെയും നഷ്ടപ്പെട്ട കാമോജി തോപെ എന്നയാൾ നൽകിയ പരാതിയിലാണ് നടപടി. ഡീൻ ഡോ.എസ്.ആർ.വകോഡെയ്ക്കും ശിശുരോഗ ചികിത്സാ വിഭാഗത്തിലെ ഡോക്ടർക്കുമെതിരെ മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ആരോപിച്ചാണ് കേസ്. 

  

പ്രസവവേദനയെത്തുടർന്ന് 30നാണ് അഞ്ജലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒന്നാം തീയതി പുലർച്ചെ പ്രസവിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്ന് അറിയിച്ച ഡോക്ടർമാർ പിന്നീട് അഞ്ജലിക്ക് രക്തസ്രാവമുണ്ടെന്നും കുഞ്ഞിന്റെ ആരോഗ്യനില മോശമാണെന്നും പറയുകയായിരുന്നു. പുറത്തുനിന്ന് അടിയന്തരമായി മരുന്നുകൾ വാങ്ങിയെത്തിക്കാനും ആവശ്യപ്പെട്ടു. മരുന്നുകൾ എത്തിച്ചെങ്കിലും അത് നൽകാനോ പരിപാലിക്കാനോ ഡോക്ടർമാർ ഉണ്ടായിരുന്നില്ല. തുടർന്ന് 2ന് കുഞ്ഞും 4ന് അഞ്ജലിയും മരിച്ചു.  

Tags:    

Similar News