'ഇനിയും വിവാഹം കഴിക്കുന്നെങ്കിൽ തിരഞ്ഞെടുപ്പിന് മുമ്പ് ആകാം'; എംപിയോട് അസാം മുഖ്യമന്ത്രി

Update: 2024-03-31 07:43 GMT

ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് മേധാവി ബദ്റുദ്ദീൻ അജ്മൽ എംപിക്ക് മുന്നറിയിപ്പുമായി അസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. വീണ്ടും വിവാഹം കഴിക്കണമെങ്കിൽ തിരഞ്ഞെടുപ്പിന് മുമ്പ് ആകാമെന്നും അതിനുശേഷമാണെങ്കിൽ അറസ്റ്റ് നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്നും ബഹുഭാര്യത്വം നിയമവിരുദ്ധമാകുമെന്നും ശർമ്മ വ്യക്തമാക്കി. ഏഴ് മക്കളുണ്ടെങ്കിലും താൻ ഇനിയും വിവാഹം കഴിക്കുമെന്ന ബദ്റുദ്ദീൻ അജ്മലിന്റെ പരാമർശത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.

'എനിക്ക് പ്രായമായെന്ന് കോൺഗ്രസുകാരും മറ്റും പറഞ്ഞു. പക്ഷേ എനിക്ക് ഇപ്പോഴും വിവാഹം കഴിക്കാനുള്ള കരുത്തുണ്ട്. മുഖ്യമന്ത്രിക്ക് ഇഷ്ടമില്ലെങ്കിലും എനിക്ക് അങ്ങനെ ചെയ്യാം. അത്രമാത്രം കരുത്തുണ്ട്.'- എന്നായിരുന്നു ബദ്റുദ്ദീൻ അജ്മൽ പറഞ്ഞത്.

'അദ്ദേഹം (ബദ്റുദ്ദീൻ അജ്മൽ) ഞങ്ങളെ ഇപ്പോൾ വിവാഹം ക്ഷണിച്ചാൽ ഞങ്ങളും പോകും. കാരണം ഇത് നിലവിൽ നിയമവിരുദ്ധമല്ല. അദ്ദേഹത്തിന് ഒരു ഭാര്യയുണ്ട്. രണ്ടോ മൂന്നോ വിവാഹം കഴിക്കാം, പക്ഷേ തിരഞ്ഞെടുപ്പിന് ശേഷം ഞങ്ങൾ ബഹുഭാര്യത്വം നിർത്തും. മുഴുവൻ ഡ്രാഫ്റ്റും തയ്യാറാണ്.'- മുഖ്യമന്ത്രി പറഞ്ഞു.

Tags:    

Similar News