'ബിജെപി ആള്‍ക്കൂട്ട ആക്രമണം നടത്തുന്നു, ഭീകരവാദികളുടെ പാര്‍ട്ടി'; മോദിക്ക് മറുപടിയുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ

Update: 2024-10-12 10:29 GMT

അര്‍ബന്‍ നക്‌സലുകളുടെ പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് വിമര്‍ശനമുന്നയിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ബിജെപി ഭീകരവാദികളുടെ പാര്‍ട്ടിയാണെന്ന് ഖാര്‍ഗെ ആരോപിച്ചു. 'പുരോഗമന ചിന്താഗതിക്കാരെ അര്‍ബന്‍ നക്‌സലുകള്‍ എന്നുവിളിക്കുന്നത് പ്രധാനമന്ത്രിയുടെ ശീലമാണ്. എന്നാല്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി ഭീകരവാദികളുടെ പാര്‍ട്ടിയാണെന്ന് ഖാര്‍ഗെ ആരോപിച്ചു.

'അവര്‍ ആള്‍ക്കൂട്ട ആക്രമണം നടത്തുന്നു, ജനങ്ങളെ മര്‍ദിക്കുന്നു, പട്ടിക വിഭാഗത്തില്‍പ്പെട്ടവരുടെവായില്‍ മൂത്രമൊഴിക്കുന്നു, ഗോത്രവര്‍ഗ വിഭാഗക്കാരെ ബലാത്സംഗംചെയ്യുന്നു, ഇതെല്ലാം ചെയ്യുന്നവരെ പിന്തുണയ്ക്കുന്നു. അവരാണ് മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത്. അദ്ദേഹത്തിന് (പ്രധാനമന്ത്രിക്ക്) വിമര്‍ശിക്കാന്‍ അവകാശമില്ല. പട്ടിക വിഭാഗക്കാര്‍ക്കും ഗോത്രവര്‍ഗ വിഭാഗക്കാര്‍ക്കുമെതിരെ അതിക്രമങ്ങള്‍ അരങ്ങേറുന്നു. അതിനിടെ അദ്ദേഹം അതിക്രമങ്ങളെപ്പറ്റി സംസാരിക്കുന്നു. നിങ്ങളുടെ സര്‍ക്കാരല്ലേ ഭരണം നടത്തുന്നത്. നിയന്ത്രിക്കാനാകില്ലേ ? - അദ്ദേഹം ചോദിച്ചു.

തിരഞ്ഞെടുപ്പ് പ്രചാരണ വേദികളിലടക്കം മോദി കോണ്‍ഗ്രസിനെതിരെ അര്‍ബന്‍ നക്‌സല്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്നത് അര്‍ബന്‍ നക്‌സലുകളാണെന്നും ജനങ്ങള്‍ അവരുടെ അപടകരമായ അജന്‍ഡ ചെറുത്തു തോല്‍പ്പിക്കണമെന്നും മഹാരാഷ്ട്രയിലെ വാഷിമില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ അദ്ദേഹം പറഞ്ഞിരുന്നു. 

Tags:    

Similar News