യുഎസിൽ ഇന്ത്യൻ വിദ്യാർഥിക്കുനേരെ ആക്രമണം; കവർച്ചക്കാർ തലയടിച്ച് പൊട്ടിച്ചു

Update: 2024-02-07 07:32 GMT

അമേരിക്കയിലെ ചിക്കാഗോയിൽ ഇന്ത്യൻ വിദ്യാർഥിക്കുനേരെ ആക്രമണം. ഹൈദരാബാദ് സ്വദേശിയായ സയ്യിദ് മസാഹിർ അലി എന്ന യുവാവിനാണ് കവർച്ചക്കാരുടെ ആക്രമണത്തിൽ പരിക്കുപറ്റിയത്. വായിൽനിന്നും മൂക്കിൽനിന്നും ചോരയൊലിക്കുന്ന നിലയിൽ യുവാവിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തെത്തി. ഇന്ത്യാന വെസ്ലിയൻ സർവകലാശാലയിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിയാണ് അലി.

വീട്ടിലേക്ക് വരുന്നതിനിടെ നാലുപേർ ചേർന്ന് ആക്രമിക്കുകയായിരുന്നെന്ന് അലി സഹായം അഭ്യർഥിച്ചുകൊണ്ട് പുറത്തുവിട്ട വീഡിയോയിൽ പറയുന്നു. വീടിന് അടുത്തുവെച്ചായിരുന്നു ആക്രമണം. ക്രൂരമായി അടിക്കുകയും ചവിട്ടുകയും ചെയ്തതായും വീഡിയോയിൽ പറയുന്നു. അലിയുടെ കൈയ്യിലുണ്ടായിരുന്ന പണവും മറ്റും ഇവർ കൊള്ളയടിക്കുകയും ചെയ്തു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

സംഭവത്തെ തുടർന്ന് അമേരിക്കയിൽ ഇയാളുടെ അടുത്തേക്ക് പോകാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് ഭാര്യ സ്യേദ റുഖിലിയ ഫാത്തിമ റിസ്വി സർക്കാരിന് നിവേദനം നൽകി. ഭർത്താവിന്റെ സുരക്ഷ സംബന്ധിച്ച് വലിയ ആശങ്കയുണ്ടെന്നും അദ്ദേഹത്തിന് ആവശ്യമായ വൈദ്യസഹായം ഉറപ്പാക്കുന്നതിന് വിഷയത്തിൽ ഇടപെടണമെന്നും ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. തനിക്കും മക്കൾക്കും ഭർത്താവിന്റെ അടുത്തേക്ക് പോകാൻ അവസരമൊരുക്കണമെന്നും നിവദേനത്തിൽ ആവശ്യപ്പെടുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ അമേരിക്കയിലെ ഇന്ത്യൻ വിദ്യാർഥികൾക്കുനേരെ നിരവധി അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജനുവരിയിൽ മാത്രം നാല് വിദ്യാർഥികൾ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

Tags:    

Similar News