'സ്വന്തം നാട്ടിലെ അവസ്ഥ പരിശോധിക്കണം'; ഇറാൻ പരമോന്നത നേതാവിന്റെ പരാമർശത്തിനെതിരേ ഇന്ത്യ

Update: 2024-09-17 03:06 GMT

ഇന്ത്യയിലെയും ഗാസയിലെയും മ്യാൻമാറിലെയും മുസ്‌ലിങ്ങൾ ദുരിതത്തിലാണെന്ന ഇറാൻ പരമോന്നതനേതാവ് ആയത്തൊള്ള അലി ഖമേനിയുടെ പരാമർശത്തിനെതിരേ ഇന്ത്യ. പ്രസ്താവന അപലപനീയമാണെന്ന് വിശേഷിപ്പിച്ച കേന്ദ്ര വിദേശകാര്യ മന്ത്രാലയം, സ്വന്തം നാട്ടിലെ ന്യൂനപക്ഷങ്ങളുടെ അവസ്ഥ ഖമേനി പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. വിദേശകാര്യ വക്താവ് രൺധീർ ജെയ്സ്വാൾ സോഷ്യൽ മീഡിയയിലൂടെയും വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന പങ്കുവെച്ചു.

തിങ്കളാഴ്ചയാണ് ഇന്ത്യയിലെ മുസ്ലിംകൾ പീഡനം അനുഭവിക്കുന്നുവെന്ന തരത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി എക്സിൽ ഒരു പ്രസ്താവന പോസ്റ്റ് ചെയ്തത്. മ്യാൻമറിലും ഗാസയിലും ഇന്ത്യയിലും മറ്റേതൊരു പ്രദേശത്തും മുസ്ലിംകൾ അനുഭവിക്കുന്ന പീഡനങ്ങൾ കണ്ടില്ലെന്ന് നടിക്കരുതെന്ന തരത്തിലുള്ള ആഹ്വാനമായിരുന്നു ഇതിൽ. എന്നാൽ ഈ പ്രസ്താവനയെ ശക്തമായി അപലപിക്കുന്നുവെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്ച രാത്രി തന്നെ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അസ്വീകാര്യമായ പ്രസ്താവനയാണിത്. ന്യൂനപക്ഷങ്ങളുടെ കാര്യത്തിൽ അഭിപ്രായം പറയുന്ന രാജ്യങ്ങൾ മറ്റുള്ളവരുടെ കാര്യത്തിൽ നിരീക്ഷണം നടത്തുന്നതിന് മുമ്പ് സ്വന്തം രാജ്യത്തെ അവസ്ഥ പരിശോധിക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Tags:    

Similar News