പ്രവർത്തിക്കാത്ത നേതാക്കൾ വേണ്ടെന്ന് ബി.ജെ.പി ദേശീയ നേതൃത്വം

Update: 2023-07-15 01:32 GMT

കേരളത്തിൽ ബി.ജെ.പി. കുതിപ്പിൽനിന്ന് കിതപ്പിലേക്ക് നീങ്ങുന്നതിൽ സംഘടനാപരമായ ദൗർബല്യങ്ങളും പ്രധാനമെന്ന നിഗമനത്തിൽ ദേശീയ നേതൃത്വം. ചിലർ ഭാരവാഹിപദവികൾ അലങ്കാരമായി കൊണ്ടുനടക്കുന്നതല്ലാതെ സംഘടനാപ്രവർത്തനം നടത്തുന്നില്ലെന്നാണ് വിലയിരുത്തൽ. പ്രവർത്തിക്കാത്ത നേതാക്കളുടെ പട്ടിക ദേശീയനേതൃത്വം ആവശ്യപ്പെട്ടിരിക്കുകയാണ്. ഇവരെ ഒഴിവാക്കാനാണ് നിർദേശം.


പഞ്ചായത്ത്, മണ്ഡലം, ജില്ലാ തലങ്ങളിലെ ചുമതലകൾ നിർവഹിക്കാത്ത ഭാരവാഹികളുടെ പട്ടിക തയ്യാറാക്കിത്തുടങ്ങി. ജില്ലാ പ്രസിഡന്റുമാർ 18-നകം പട്ടിക കൈമാറും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുൾപ്പെടെ സംഘടനാ പ്രവർത്തനം വേണ്ടരീതിയിൽ നടത്താത്തവരെ പാർട്ടിച്ചുമതലകളിൽനിന്ന് ഒഴിവാക്കും. അടുത്ത തിരഞ്ഞെടുപ്പിൽ ഇവരെ പരിഗണിക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്.


സംസ്ഥാന ഭാരവാഹികളുടെ കാര്യത്തിലും ഈ തീരുമാനം ബാധകമാണെങ്കിലും ഗ്രൂപ്പിസം ശക്തമായതിനാൽ ഉടൻ അത് പ്രാവർത്തികമാകാൻ സാധ്യതയില്ല. മോദിസർക്കാരിന്റെ ഒമ്പതാം വാർഷികവുമായി ബന്ധപ്പെട്ട് വീടുകൾ സന്ദർശിക്കൽ, കേന്ദ്രത്തിന്റെ വികസനപദ്ധതികളെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തൽ തുടങ്ങി വിപുലമായ പ്രചാരണ പരിപാടികൾ ബി.ജെ.പി. ആവിഷ്കരിച്ചിരുന്നു. ഇതിൽ സജീവമായി പങ്കെടുക്കാത്തവരെ ഒരു കാരണവശാലും പാർട്ടി ഭാരവാഹിത്വത്തിൽ നിലനിർത്തേണ്ടെന്നാണ് ദേശീയ നേതൃത്വത്തിന്റെ നിലപാട്.



Tags:    

Similar News