കോണ്ടം ഉപയോഗിക്കാതെയുള്ള ലൈംഗിക ബന്ധങ്ങള്‍ വര്‍ദ്ധിക്കുന്നു; ലോകാരോഗ്യ സംഘടന

Update: 2024-09-26 06:30 GMT

ഇന്ത്യയില്‍ സുരക്ഷിതമല്ലാത്ത ലൈംഗികബന്ധങ്ങള്‍ വര്‍ദ്ധിക്കുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. സുരക്ഷിതമായ ലൈംഗിക ബന്ധത്തിന് ഗര്‍ഭനിരോധന ഉറകള്‍ അഥവാ കോണ്ടം ഉപയോഗിക്കുന്നതാണ് ഉചിതമെന്ന് വൈദ്യശാസ്ത്രത്തിലും നിര്‍ദേശിക്കുന്നുണ്ട്. എന്നാല്‍ സുരക്ഷിതമായ ലൈംഗിക ബന്ധത്തിനുള്ള നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ ഇന്ത്യ ബഹുദൂരം പിന്നിലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയുള്ള കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ വെറും 10 ശതമാനം പുരുഷന്‍മാര്‍ മാത്രമാണ് കോണ്ടം ഉപയോഗിച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത്. ഗര്‍ഭനിരോധനത്തിന് സ്ത്രീകള്‍ വന്ധ്യംകരണം നടത്തുന്നത് തന്നെയാണ് ഇപ്പോഴും ഇന്ത്യയില്‍ ബഹുഭൂരിപക്ഷവും പിന്തുടരുന്ന മാര്‍ഗമെന്നും ആരോഗ്യ വകുപ്പിന്റെ പഠനങ്ങളില്‍ പറയുന്നു. രാജ്യത്തെ വിവാഹിതരായ സ്ത്രീകളില്‍ വെറും ഒമ്പത് ശതമാനത്തിനടുത്ത് മാത്രമാണ് ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ കോണ്ടം ഉപയോഗിക്കണമെന്ന നിര്‍ദേശം മുന്നോട്ടുവയ്ക്കുന്നത്.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളില്‍ കോണ്ടത്തിന്റെ ഉപയോഗം വര്‍ദ്ധിച്ചിട്ടുണ്ടെന്നതാണ് ഈ മേഖലയിലെ എടുത്ത്പറയാവുന്ന ഒരു മാറ്റം. ഇന്ത്യയില്‍ ദാദ്ര നഗര്‍ ഹവേലി കേന്ദ്രഭരണ പ്രദേശമാണ് നാഷണല്‍ ഫാമിലി ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റ് 2021 - 2022ല്‍ നടത്തിയ സര്‍വേ പ്രകാരം കോണ്ടം ഉപയോഗത്തിന്റെ പട്ടികയില്‍ മുന്നിലുള്ളത്. 10,000 ദമ്പതികളില്‍ ഏകദേശം 993 പേരും കോണ്ടം ഉപയോഗിക്കുന്നുണ്ട്.

കോണ്ടം ഉപയോഗത്തില്‍ ബഹുദൂരം പിന്നിലാണ് കേരളം ഉള്‍പ്പെടുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍. 2.3 ശതമാനം പുരുഷന്‍മാര്‍ മാത്രം കോണ്ടം ഉപയോഗിക്കുന്ന തമിഴ്‌നാട് ആണ് ഇക്കാര്യത്തില്‍ മുന്നില്‍. കര്‍ണാടകയില്‍ ഇത് വെറും 1.7 ശതമാനം മാത്രമാണ്. ആന്ധ്രയില്‍ ഇത് 0.5 ശതമാനമാണ്. ഉത്തരേന്ത്യയിലേക്ക് വന്നാല്‍ 15.7 ശതമാനം പേര്‍ ഉപയോഗിക്കുന്ന ഉത്തരാഖണ്ഡ് ആണ് മുന്നില്‍. ഹിമാചല്‍പ്രദേശില്‍ 11.7 ശതമാനമാണ് കണക്ക്. മഹാരാഷ്ട്രയില്‍ 5.6 ശതമാനം, മദ്ധ്യപ്രദേശ് 4.8 ശതമാനം എന്നിങ്ങനെയാണ് കണക്കുകള്‍.

Tags:    

Similar News