കടമായി വാങ്ങിയ 500 രൂപ തിരിച്ച് തരാൻ താമസിച്ചതിനെ തുടർന്ന് 42കാരനായ ദിവസ വേതനക്കാരനെ സഹപ്രവർത്തകൻ കൊലപ്പെടുത്തി. ഫരീദാബാദിലെ ഇമാമുദ്ദീൻപൂരിലാണ് സംഭവം. സലാവുദ്ദീൻ എന്ന 42കാരനാണ് ക്രൂരമർദ്ദനത്തിൽ പരിക്കേറ്റ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം വീട്ടിൽ ഇരിക്കുകയായിരുന്ന സലാവുദ്ദീനെ അന്വേഷിച്ച് ഒപ്പം ജോലി ചെയ്തിരുന്ന പവൻ എത്തി.
പണം തിരികെ നൽകാൻ വൈകുന്നതിനേ ചൊല്ലി പവൻ സലാവുദ്ദീനുമായി തർക്കത്തിലായി. ഇതിന് പിന്നാലെ തന്റെ ബൈക്കിൽ ഒരിടം വരെ പോകാൻ പവൻ സലാവുദ്ദീനോട് നിർബന്ധിക്കുകയായിരുന്നു. നിർബന്ധം സഹിക്കവയ്യാതെ ഇയാൾക്കൊപ്പം പോയ 42കാരനെ രാത്രി വൈകി അവശ നിലയിൽ വീടിന് വെളിയിൽ ഉപേക്ഷിച്ച് പവൻ പോവുകയായിരുന്നു. പരിക്കേറ്റ 42കാരനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
വീട്ടിലേക്കെത്തിയ പവൻ 500 രൂപയേ ചൊല്ലി ഭർത്താവിനോട് ഏറെ നേരം തർക്കിച്ചുവെന്നും സാമ്പത്തിക ഞെരുക്കത്തേക്കുറിച്ച് തുറന്ന് പറഞ്ഞതോടെ ഒരിടം വരെ ഒപ്പം വരാൻ നിർബന്ധിക്കുകയായിരുന്നുവെന്നും സലാവുദ്ദീന്റെ ഭാര്യ പറഞ്ഞു. രാത്രി വൈകി 9 മണിയോടെ വീടിന്റെ മുന്നിൽ എന്തോ വന്ന് വീഴുന്നത് പോലുള്ള ശബ്ദം കേട്ട് നോക്കുമ്പോഴാണ് പവൻ ബൈക്കിൽ മടങ്ങുന്നതും ഭർത്താവ് അവശനിലയിൽ കിടക്കുന്നതും കണ്ടതെന്നാണ് സലാവുദ്ദീന്റെ ഭാര്യ ആരോപിക്കുന്നത്. സംഭവത്തിൽ സഹജീവനക്കാരനെതിരെ കൊലപാതകത്തിന് പോലീസ് കേസ് എടുത്തിട്ടുണ്ട്.