നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും

Update: 2023-09-11 03:56 GMT

പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനം ഇന്ന് പുനരാരംഭിക്കും. നാല് ദിവസമാണ് സഭ സമ്മേളിക്കുന്നത്. പുതുപ്പള്ളിയിലെ വമ്പൻ വിജയത്തിന്റെ കരുത്തിലാണ് പ്രതിപക്ഷം സഭയിലെത്തുന്നത്. തോൽവിയിൽ ഇതുവരെ മൗനം പാലിക്കുന്ന മുഖ്യമന്ത്രിയുടെ പ്രതികരണം സഭയിൽ ഉണ്ടായേക്കും. ചാണ്ടി ഉമ്മന്റെ സത്യപ്രതിഞ്ജ രാവിലെ ചോദ്യോത്തരവേള്ക്ക് ശേഷം നടക്കും.

രണ്ടാം പിണറായി സർക്കാരിന്റെ കാലത്തെ രണ്ടാമത്തെ ഉപതെരഞ്ഞെടുപ്പിലും ഇടത് മുന്നണിയെ തോൽപ്പിച്ചതിന്റെ ഊർജവുമായിട്ടാണ് സതീശനും കൂട്ടരും സഭയിൽ എത്തുന്നത്. 41 എം.എൽ.എമാർ എന്ന എണ്ണത്തിനപ്പുറം പുതുപ്പള്ളിയിലെ വലിയ വിജയം പ്രതിപക്ഷത്തിന് കൂടുതൽ ആത്മവിശ്വാസം നൽകിയിട്ടുണ്ട്. പ്രത്യേകിച്ച് തെരഞ്ഞെടുപ്പിന് ചൂക്കാൻ പിടിച്ച വി.ഡി സതീശന്. സർക്കാരിനെതിരെ ആഞ്ഞടിക്കാനുള്ള സർവ തന്ത്രങ്ങളുമായിട്ടാവും പ്രതിപക്ഷത്തിന്റെ പടപ്പുറപ്പാട്. മാസപ്പടി വിവാദം, സ്‌കൂളിലെ ഉച്ചഭക്ഷണ പ്രതിസന്ധി, തെരഞ്ഞെടുപ്പ് തോൽവി തുടങ്ങിയ വിഷയങ്ങളിൽ എല്ലാം മുഖ്യമന്ത്രിയുടെ മൗനം പ്രതിപക്ഷം ആയുധമാക്കിയേക്കും.

പ്രതിപക്ഷത്തിന്റെ നീക്കങ്ങളെ പ്രതിരോധിക്കുക എന്ന വലിയ വെല്ലുവിളി ഭരണപക്ഷത്തിന് മുന്നിലുണ്ട്. സഹതാപതരംഗം എന്നൊക്കെ പറഞ്ഞ് പാർട്ടി കൈകഴുകുന്നുണ്ടെങ്കിലും അതായിരിക്കില്ല നിയമസഭയിലെ അവസ്ഥ. പ്രതിപക്ഷത്തിനെതിരെ ഉപയോഗിക്കാൻ ഈ അടുത്ത കാലയളവിൽ കാര്യമായ ആയുധങ്ങൾ ഭരണപക്ഷത്തിന് കിട്ടിയിട്ടുമില്ല. നാല് ദിവസത്തെ സഭ സമ്മേളനത്തിൽ വിവാദവിഷയങ്ങളടക്കം ഉയർന്ന് വരുമെന്നുറുപ്പ്. അതേസമയം ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ രാവിലെ നിയമസഭ ചേംബറിൽ നടക്കും. ചോദ്യോത്തരവേള്ക്ക് ശേഷമാണ് സത്യപ്രതിജ്ഞ നടക്കുന്നത്. അതിന് ശേഷം നിലവിലെ നിയമസഭാംഗങ്ങളുടെ ഫോട്ടോ സെഷനും ഉണ്ടാകും.

Tags:    

Similar News