ഗൾഫ്-കേരള കപ്പൽ സർവീസ്; അനുഭാവപൂർണമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രം

Update: 2023-09-25 06:51 GMT

കേരളത്തിലേക്ക് ഗൾഫിൽ നിന്ന് കപ്പൽ സർവീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് അനുഭാവപൂർണമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രം. തുറമുഖ ഷിപ്പിങ് ജലഗതാഗത സഹമന്ത്രി സർബനന്ദ സോനോവലാണ് ഇക്കാര്യം അറിയിച്ചത്. ഡൽഹിയിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ സാരഥികളുമായി നടന്ന ചർച്ചയിലാണ് മന്ത്രിയുടെ പ്രതികരണം. കൊച്ചി ഉൾപ്പെടെ കേരളത്തിലെ രണ്ടിടങ്ങളിലേക്ക് യു.എ.ഇയിൽ നിന്ന് ഡിസംബറിൽ യാത്രാകപ്പൽ ആരംഭിക്കാൻ സംസ്ഥാന സർക്കാർ നീക്കം ആരംഭിച്ചിരുന്നു.

കേന്ദ്രാനുമതിയില്ലാതെ കപ്പൽ സർവീസ് യാഥാർഥ്യമാകില്ലെന്ന സാഹചര്യത്തിലാണ് ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻകൈയെടുത്ത് കേന്ദ്രമന്ത്രിയുമായി ചർച്ച നടത്തിയത്. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് അഡ്വ. വൈ.എ റഹീം, ജനറൽ സെക്രട്ടറി ടി.വി നസീർ ട്രഷറർ ശ്രീനാഥ് കാടഞ്ചേരി എന്നിവർക്കു പുറമെ എം.പി എ.എം ആരിഫും ചർച്ചയിൽ പങ്കെടുത്തു. പതിനെട്ട് എംപിമാർ ഒപ്പുവെച്ച നിവേദനവും സംഘം കേന്ദ്രമന്ത്രിക്ക് കൈമാറി.

സീസൺ വേളയിലും മറ്റും നാട്ടിലേക്കുള്ള വിമാനനിരക്ക് കുത്തനെ ഉയരുന്ന സാഹചര്യത്തിൽ ബദൽ യാത്രാ സംവിധാനങ്ങൾ അനിവാര്യമാണെന്ന് സംഘം കേന്ദ്ര മന്ത്രിയെ ധരിപ്പിച്ചു. കുറഞ്ഞ നിരക്കിൽ പ്രവാസികൾക്ക് നാട്ടിലെത്തി മടങ്ങാൻ യാത്രാ കപ്പൽ സർവീസ് ഉപകരിക്കുമെങ്കിൽ അക്കാര്യത്തിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ സനദ്ധമാണെന്ന് കേന്ദ്ര മന്ത്രി അറിയിച്ചതായി സംഘം വ്യക്തമാക്കി. മലബാർ ഡെവലപ്പ്‌മെൻറ് കൗൺസിൽ ഉൾപ്പെടെയുള്ളവയുമായി ചേർന്ന് ഒരു കൺസോർഷ്യം രൂപവത്കരിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണനയിലാണെന്നും ഷാർജ ഇന്ത്യൻ അസോസിയേഷൻ നേതൃത്വം അറിയിച്ചു.

Tags:    

Similar News