പാതി പെണ്ണും പാതി ആണുമായ പക്ഷി...; 100 വർഷത്തിനിടെ രണ്ടാമത്തെ കാഴ്ച, അദ്ഭുതമെന്ന് ഗവേഷകർ

Update: 2024-01-24 09:55 GMT

അടുത്തിടെ കൊളംബിയയിൽ അപൂർവങ്ങളിൽ അപൂർവമായ ഒരു പക്ഷിയെ കണ്ടെത്തി. പാതി പെണ്ണും പാതി ആണുമായ പക്ഷി ശാസ്ത്രലോകത്തിനും അദ്ഭുതമായി. നൂറു വർഷത്തിനിടെ രണ്ടാം പ്രാവശ്യമാണ് സവിശേഷമായ ആ പക്ഷി മനുഷ്യൻറെ കണ്ണിൽപ്പെടുന്നത്. അത് 'ഗ്രീൻ ഹണിക്രീപ്പർ' വിഭാഗത്തിൽപ്പെട്ട പക്ഷിയായിരുന്നു.

ഒട്ടാഗോ സർവകലാശാലയിലെ ജന്തുശാസ്ത്രവിഭാഗം പ്രൊഫസർ ഹാമിഷ് സ്‌പെൻസർ കൊളംബിയയിൽ അവധിക്കാലം ആഘോഷിക്കാനെത്തിയപ്പോൾ ജോൺ മുറിലോ എന്ന പക്ഷിനിരീക്ഷകനാണ് സ്‌പെൻസർക്ക് 'ആൺ-പെൺ' പക്ഷിയെ കാണിച്ചുകൊടുക്കുന്നത്. 2021 ഒക്ടോബറിനും 2023 ജൂണിനും ഇടയിൽ കൊളംബിയയിലെ കാൽഡാസ് ഡിപ്പാർട്ട്‌മെൻറിലെ വില്ലമരിയയിലെ ഒരു ഫീഡിംഗ് സ്റ്റേഷനിലായിരുന്നു സംഭവം. പക്ഷിയുടെ വലതുഭാഗത്ത് ആൺ തൂവലുകളും ഇടതുവശത്ത് പെൺ തൂവലുകളുമായിരുന്നു. അതു പാതി ആണും പാതി പെണ്ണുമായ പക്ഷിയാണെന്ന് ഇരുവരും തിരിച്ചറിഞ്ഞു.

അപൂർവ പ്രതിഭാസം ശാസ്ത്രീയമായി 'ഗൈനാൻഡ്രോമോർഫിസം' എന്നാണ് അറിയപ്പെടുന്നത്. ഒരു ജീവി 'ബൈലാറ്ററൽ ഗൈനാൻഡ്രോമോർഫിക്' ആകുന്നത് വിരളമായി സംഭവിക്കാവുന്ന ഒന്നാണെന്നു സ്‌പെൻസർ പറയുന്നു. പെൺ കോശവിഭജന സമയത്ത് ഒരു അണ്ഡം ഉത്പാദിപ്പിക്കുന്നതിൽ പിശകു സംഭവിക്കാം. തുടർന്ന് രണ്ട് ബീജങ്ങളാൽ ഇരട്ട ബീജസങ്കലനം നടക്കുന്നു. അനന്തരഫലമായി, പക്ഷിയുടെ ഒരു വശത്ത് സ്ത്രീ കോശങ്ങളും മറുവശത്ത് പുരുഷ കോശങ്ങളും ഉണ്ടാകുന്നു. അതായത്, ഒരു പക്ഷിയിൽത്തന്നെ ആൺ, പെൺ സവിശേഷതകളുണ്ടാകുന്നു. പക്ഷി അസാധാരണമാം വിധം പെരുമാറുന്നില്ലെന്നും ഗ്രീൻ ഹണിക്രീപ്പറുകൾ ഉൾപ്പെടെ മറ്റു പക്ഷികൾ ഇതിനെ ഉപദ്രവിച്ചിരുന്നില്ലെന്നും സ്‌പെൻസർ പറഞ്ഞു.

'ത്രൌപിഡേ' പക്ഷികുടുംബത്തിലെ മനോഹരമായ ചെറിയ ഇനം ടാനേജറാണ് ഗ്രീൻ ഹണിക്രീപ്പർ. തെക്കൻ മെക്‌സിക്കോ മുതൽ തെക്കുകിഴക്കൻ ബ്രസീൽ വരെയുള്ള പ്രദേശങ്ങളാണ് ഗ്രീൻ ഹണിക്രീപ്പറിൻറെ വാസസ്ഥലം.

Tags:    

Similar News