'എൺപതുകളിലെ നായിക അമേരിക്കയിൽ നേരിട്ടത് ക്രൂര പീഡനം'; വെളിപ്പെടുത്തലുമായി ആലപ്പി അഷ്‌റഫ്

Update: 2024-10-15 07:52 GMT

മലയാള സിനിമയിൽ എൺപതുകളിൽ സൂപ്പർ നായികയായിരുന്ന ഒരു നടിക്കുണ്ടായ ഞെട്ടിക്കുന്ന ദുരനുഭവം വെളിപ്പെടുത്തി സംവിധായകൻ ആലപ്പി അഷറഫ്. മലയാളത്തിലും അന്യഭാഷാചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള നിരവധി ആരാധകരുണ്ടായിരുന്ന ഒരു നടിക്കാണ് അമേരിക്കയിലെ ന്യൂയോർക്കിൽ വച്ച് ഈ ദുരനുഭവം ഉണ്ടായതെന്ന് ആലപ്പി അഷറഫ് പറയുന്നു.

തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. സിനിമയിൽ അഭിനയിപ്പിക്കാനെന്നുപറഞ്ഞാണ് ആ നടിയെ ഒരുസംഘം അമേരിക്കയിലേക്ക് കൂട്ടിക്കൊണ്ടുപോയത്. കേരളത്തിനകത്തും പുറത്തും പരിപാടികൾ സംഘടിപ്പിക്കാറുണ്ടായിരുന്ന താരാ ആർട്‌സ് വിജയൻ ആണ് നടിയെ അന്ന് ന്യൂയോർക്കിൽ നിന്ന് രക്ഷിച്ച് നാട്ടിലേക്ക് തിരിച്ചയച്ചത്. ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കാനും പുതുതലമുറയ്ക്ക് പാഠമാകാനും വേണ്ടിയാണ് താൻ ഇപ്പോൾ ഇത് തുറന്നു പറയുന്നതെന്നും ആലപ്പി അഷ്റഫ് ചൂണ്ടിക്കാട്ടി.


ആലപ്പി അഷ്‌റഫിന്റെ വാക്കുകൾ

ഹേമാ കമ്മിറ്റി റിപ്പോർട്ട് വന്നതിനുശേഷം പീഡനങ്ങളുടെ മെഗാസീരിയൽ ഇപ്പോൾ ഓടിക്കൊണ്ടിരിക്കുകയാണ്. സത്യങ്ങളും മുതലെടുപ്പിന് വേണ്ടിയുള്ള അസത്യങ്ങളും ചേർന്നുള്ള പീഡന ഘോഷയാത്ര നടക്കുകയാണ്. പൾസർ സുനിയുടേയും സംഘത്തിന്റെയും കയ്യിലകപ്പെട്ട നടിക്കുണ്ടായ ദുരനുഭവംപോലെ ഒരുപറ്റം ചെന്നായ്ക്കളുടെ നടുവിൽപ്പെട്ട മലയാളത്തിലെ പ്രശസ്തയായ ഒരു നായികയ്ക്കുണ്ടായ വേദനിപ്പിക്കുന്ന ഒരു കഥ നിങ്ങളോടുപറയാം എന്നാണ് ആലപ്പി അഷ്‌റഫ് വീഡിയോക്ക് ആമുഖമായി പറയുന്നത്.

'മിമിക്രി എന്ന കലാരൂപം ആദ്യമായി അമേരിക്കയിൽ എത്തിച്ചത് ഞാനായിരുന്നു, 1982ൽ. അന്ന് ഞാനും ബേബി ശാലിനിയും രോഹിണിയും ചേർന്ന ഒരു ചെറിയ ട്രൂപ്പ് അമേരിക്കയിൽ പോയി പ്രോഗ്രാം അവതരിപ്പിച്ചു. വലിയ വിജയവും ആയിരുന്നു. അതിന്റെ സ്‌പോൺസർഷിപ്പ് താരാ ആർട്‌സ് വിജയനായിരുന്നു. ഞങ്ങൾ വിജയേട്ടാ എന്നായിരുന്നു അദ്ദേഹത്തെ സ്‌നേഹപൂർവം വിളിക്കാറുള്ളത്. തിക്കുറിശ്ശിയുടെ കാലം തൊട്ട് ഇന്നത്തെ തലമുറ വരെ പ്രോഗ്രാം അദ്ദേഹം എല്ലാവർഷവും നടത്താറുണ്ട്. ഞാനിവിടെ പറയാൻ പോകുന്ന സംഭവത്തിന്റെ ജീവിച്ചിരിക്കുന്ന ഏക സാക്ഷി വിജയേട്ടൻ മാത്രമാണ്. മലയാളത്തിൽ നസീർ സാറിന്റെ കൂടെ നായികയായിട്ട് അഭിനയിച്ചിരുന്ന ഒരു നടിയായ അവർ, അന്യഭാഷ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഒരുപാട് ആരാധകരുള്ള ഒരു നടിയാണ്. ഞാനൊക്കെ അവരുടെ വലിയ ഫാൻ ആയിരുന്നു.

അങ്ങനെ ഇരിക്കെയാണ് അവർക്ക് അമേരിക്കയിൽ നിന്ന് ഒരു ഫോൺ വരുന്നത്. ഹിന്ദിയിലെ ആൾക്കാരാണ് സംസാരിച്ചത്. അവർ ഇംഗ്ലിഷിലും ഹിന്ദിയിലും ഒക്കെ ആയിട്ട് സംസാരിച്ചു. വിളിച്ചവർ പറഞ്ഞത് ഒരു പടം അവിടെ ഷൂട്ടിങ് തുടങ്ങി, അതിൽ അവർക്ക് ജോയിൻ ചെയ്യാൻ പറ്റുമോ, വലിയ ഒരു റോളാണ്. അവരെ കിട്ടണമെന്ന് ഡയറക്ടർ നിർബന്ധിക്കുന്നു എന്ന് പറഞ്ഞു. പാവം ഈ നായിക അത് വിശ്വസിച്ചു, അവർ അത് ചെയ്യാമെന്ന് വാക്ക് കൊടുത്തു, ബാക്കിയുള്ള ഡീലിങ്‌സ് ഒക്കെ അവർ തമ്മിൽ സംസാരിച്ചു, എഗ്രിമെന്റ് ആയി. പെട്ടെന്ന് വന്ന് ജോയിൻ ചെയ്യണമെന്ന് പറഞ്ഞ് സ്‌പോൺസർഷിപ്പും വിസയുമൊക്കെ അയച്ചു. അവർ നേരെ അമേരിക്കയിലേക്ക് പോയി.

എയർപോർട്ടിൽ വന്നിറങ്ങിയ അവരെ വളരെ സ്‌നേഹപൂർവ്വം സ്വീകരിച്ച് ഉള്ള ഒരു ഫ്‌ലാറ്റിൽ കൊണ്ട് താമസിപ്പിക്കുന്നു. അവിടെ അവർക്ക് വേണ്ട സൗകര്യങ്ങളൊക്കെ ചെയ്തുകൊടുത്ത് വിശ്രമിക്കാൻ പറഞ്ഞു. വൈകുന്നേരം ആയപ്പോൾ രണ്ടുപേർ മദ്യപിച്ച് അവരുടെ മുൻപിലേക്ക് എത്തുന്നു. അവരുടെ പെരുമാറ്റരീതികളെല്ലാം കണ്ട് നടി അന്ധാളിച്ചു. അപ്പോൾ അവർക്ക് മനസ്സിലായി താൻ ഒരു കുടുക്കിലാണ് പെട്ടിരിക്കുന്നത് എന്ന്. അവർ അവരെ പീഡിപ്പിക്കാൻ ശ്രമിച്ചു. ശരിക്കും ഇവർ സിനിമാക്കാരോ സിനിമയുമായി യാതൊരു ബന്ധമോ ഉള്ളവർ അല്ലായിരുന്നു. അവരെല്ലാം ന്യൂയോർക്ക് സിറ്റിയിലെ ഒരു അധോലോകസംഘത്തിൽപെട്ടവരായിരുന്നു.

ഈ ഗ്യാങ്ങിന്റെ പ്ലാനിങ്ങിൽ ആണ് നമ്മുടെ മലയാളത്തിലെ പ്രിയപ്പെട്ട ആ നായിക കെണിയിൽ വീണത്. താൻ കെണിയിലകപ്പെട്ടു എന്ന് അറിഞ്ഞ അവർ കൈകൂപ്പി അപേക്ഷിച്ചു, ഉറക്കെ നിലവിളിച്ചു, ആര് കേൾക്കാൻ അവരുടെ നിലവിളികൾ.

പീഡനം തുടർന്നുകൊണ്ടേയിരുന്നു. കൊടുംകുറ്റവാളികളുടെ ഇടയിൽപ്പെട്ട അവർ ദയയ്ക്കുവേണ്ടി യാചിച്ചു. എല്ലാ പ്രതീക്ഷകളും കൈവിട്ടു. തന്റെ അന്ത്യം ഇവിടെ ആയിരിക്കും എന്ന് അവർ ഉറപ്പിച്ചു. തന്നെ രക്ഷപ്പെടുത്താൻ ആരുമില്ല തനിക്കിനി എങ്ങനെ രക്ഷപ്പെടാൻ കഴിയും എന്ന് ആലോചിച്ചു. ദിവസങ്ങൾ അങ്ങനെ കഴിഞ്ഞു. അവരെ നിരീക്ഷിക്കാനായി സെക്യൂരിറ്റിക്കാരെയും ഏർപ്പാട് ചെയ്തിരുന്നു, അവർക്ക് ആവശ്യമുള്ള ഭക്ഷണവും വെള്ളവും ഒക്കെ കിട്ടും. പക്ഷേ ഇങ്ങനെ ട്രാപ്പിൽ പെട്ടു കിടക്കുകയാണ്.

ഒരു ദിവസം എല്ലാവർക്കും പെട്ടെന്ന് വെളിയിൽ പോകേണ്ടിവന്ന സമയത്ത് ഇവർ നമ്മുടെ താര ആർട്‌സ് വിജയനെ കുറിച്ച് ആലോചിച്ചു. അദ്ദേഹത്തിന്റെ നമ്പർ അവർക്ക് കാണാപാഠമായിരുന്നു. അവർ പെട്ടെന്ന് ലാൻഡ് ഫോണിൽ വിജയേട്ടനെ ബന്ധപ്പെട്ടു. ഭാഗ്യത്തിന് വിജയേട്ടൻ ഫോൺ എടുത്തു. നടന്ന സംഭവങ്ങൾ മുഴുവൻ വിജയേട്ടനോട് അവർ വിവരിച്ചു. വിജയേട്ടനും ആകെ അന്ധാളിച്ചു. അന്ന് വിജയേട്ടൻ ന്യൂയോർക്കിൽ ടെലിഫോൺ എക്‌സ്‌ചേഞ്ചിലാണ് ജോലിചെയ്യുന്നത്. അദ്ദേഹത്തിന് ഈ ഏരിയ മനസ്സിലാക്കി. പക്ഷേ ആ കെട്ടിടം കണ്ടുപിടിക്കാൻ അദ്ദേഹത്തിന് ബുദ്ധിമുട്ടായിരുന്നു. അദ്ദേഹം പറഞ്ഞു വെയിറ്റ് ചെയ്യൂ, ഞാൻ ഇപ്പോൾ എത്താം. അദ്ദേഹം താമസിക്കുന്നത് ന്യൂ ജേഴ്‌സിയിലാണ്. അദ്ദേഹം അവിടെ നിന്ന് പെട്ടെന്ന് തന്നെ കോൾ വന്ന ഏരിയയിൽ വന്നു. എവിടെ പോകണം എന്ന് അറിയില്ല. ആ സമയത്തിനുള്ളിൽ ഈ സംഘം അവിടെ തിരിച്ചെത്തുകയും ചെയ്യും. അതിനു മുൻപ് അവരെ അവിടുന്ന് രക്ഷപ്പെടുത്തണം അങ്ങനെ ഒരു സാഹചര്യമാണ് ഉള്ളത്.

വിജയേട്ടൻ അവരോട് ജനൽ തുറക്കാൻ പറഞ്ഞു, ജനലിൽ കൂടി എന്ത് കാണാമെന്ന് ചോദിച്ചു. അവർ കാണാവുന്ന ബിൽഡിങ്ങുകൾ പറഞ്ഞു കൊടുത്തു. ബോർഡുകൾ വായിച്ചു കേൾപ്പിച്ചു കൊടുത്തു. അത് വച്ച് വിജയേട്ടൻ ഏകദേശം ഐഡിയ മനസ്സിലാക്കി. അവരോട് എന്റെ വണ്ടി ഇന്ന സ്ഥലത്തുണ്ട് പെട്ടെന്ന് ഇറങ്ങി വരാൻ പറഞ്ഞു. അവർ അത്യാവശ്യ സാധനങ്ങളും എടുത്തു പെട്ടെന്ന് ഇറങ്ങി താഴെ വന്ന് വിജയേട്ടന്റെ വണ്ടിയിൽ കയറി. ഈ രംഗങ്ങൾ പല സിനിമക്കാർക്കും അറിയാവുന്നതുകൊണ്ട് പല സിനിമയിലും ഈ രംഗം ചിത്രീകരിച്ചിട്ടുണ്ട്. അങ്ങനെ വിജയേട്ടൻ പെട്ടെന്ന് വണ്ടി ഒറ്റ വിടൽ വിട്ടു, നേരെ ന്യൂയോർക്ക് എയർപോർട്ടിലേക്ക്.

ഏതെങ്കിലും ഹോട്ടലിൽ റൂമെടുത്ത് താമസിച്ചാൽ അദ്ദേഹത്തിന് കൂടി പ്രശ്‌നമാകും എന്നുള്ളത് കൊണ്ട് എയർപോർട്ടിലേക്ക് തന്നെ വണ്ടി കയറ്റി. അവിടെ അന്നത്തെ കാലത്ത് അതൊക്കെ എളുപ്പമായിരുന്നു. അവിടെ നിന്ന് തന്നെ പെട്ടെന്ന് ടിക്കറ്റ് ഒക്കെ എടുത്തു. അപ്പോഴേക്കും നടിയെ തട്ടിക്കൊണ്ടുപോയ ഗ്യാങ് വെളിയിൽ വന്നു കാവൽ നിൽക്കുന്നത് അവർക്ക് ഉള്ളിൽനിന്ന് കാണാമായിരുന്നു എന്ന് വിജയേട്ടൻ പറഞ്ഞു. പലരും അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ നോക്കി നടക്കുന്നുണ്ടായിരുന്നു. വിജയേട്ടൻ പെട്ടെന്ന് തന്നെ ഏറ്റവും അടുത്ത സമയത്തുള്ള ഒരു ഫ്‌ലൈറ്റിൽ കയറ്റി അവരെ ഇങ്ങോട്ട് തിരിച്ചയച്ചു.

ഒരുപക്ഷേ ഈ സംഭവം നിങ്ങൾക്ക് എല്ലാ അവിശ്വസനീയമായി തോന്നിയേക്കാം. പക്ഷേ ഇതെല്ലാം നൂറ് ശതമാനം സത്യസന്ധമായ ഒരു സംഭവമാണ്. എന്തുകൊണ്ടാണ് ഇത് ഇപ്പോൾ പറയുന്നത് എന്നുവെച്ചാൽ ആ നടിക്ക് ഒരിക്കലും ഇത് വെളിപ്പെടുത്താൻ പറ്റും എന്ന് തോന്നുന്നില്ല. പക്ഷേ വരുന്ന തലമുറയ്ക്ക് ഇതൊരു ഗുണപാഠമാകും എന്ന് വിചാരിച്ചാണ് ഞാൻ ഇത് തുറന്നു പറയുന്നത്.

അതാണല്ലോ രാധിക ശരത് കുമാർ കാരവനിലെ ഒളിക്യാമറയെക്കുറിച്ച് ഇപ്പോൾ പറഞ്ഞത്. അന്ന് എന്തുകൊണ്ട് പറഞ്ഞില്ല ഇപ്പോൾ എന്തുകൊണ്ട് പറയുന്നു എന്ന് ചോദ്യം വന്നപ്പോൾ അവർ പറഞ്ഞത് അന്നൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല എന്നാണ്. പറയാൻ പറ്റുമായിരുന്നില്ല. ഇപ്പോൾ ഹേമ കമ്മിറ്റി റിപ്പോർട്ട് ഒക്കെ വന്നതിനു ശേഷം കുറച്ചുകൂടി അലർട്ട് ആയിട്ടുണ്ട്. അതുകൊണ്ട് ഇനി വരുന്ന തലമുറയ്ക്ക് ഒരു ഗുണപാഠം ആയിരിക്കട്ടെ എന്ന് കരുതിയാണ് ഇപ്പോഴിത് പറയുന്നത്. വരും തലമുറയ്‌ക്കെങ്കിലും പ്രയോജനം ആകട്ടെ, ചതിക്കുഴിയിൽപെടാതെ അവർ രക്ഷപ്പെടട്ടെ.''

Tags:    

Similar News