മൃതദേഹങ്ങൾ, പഴയ കൂടാരങ്ങൾ, ഭക്ഷണപ്പൊതികൾ, അങ്ങനെ ടൺ കണക്കിന് മാലിന്യം; എവറസ്റ്റ് വൃത്തിയാക്കാൻ വർഷങ്ങളെടുക്കുമെന്ന് വിദഗ്ധർ

Update: 2024-07-10 13:08 GMT

മാലിന്യകൂമ്പാരമായി എവറസ്റ്റ്. എവറസ്റ്റ് കൊടുമുടി കീഴടക്കാനായി ലോകത്തിന്റെ നാന ഭാ​ഗത്തു നിന്നും നിരവധിപേരാണ് ഓരോ വർഷവും എത്തുന്നത്. എന്നാൽ ഇവരിവിടെ അവശേഷിപ്പിക്കുന്നത് അവരുടെ കാൽപ്പാടുകൾ മാത്രമല്ല, മാലിന്യങ്ങളുമാണ്. എവറസ്റ്റിൽ മാലിന്യങ്ങൾ കുമിഞ്ഞുകൂടുന്നു എന്ന റിപ്പോർട്ട് അടുത്തിടെയാണ് പുറത്ത് വന്നത്. നാല് മൃതദേഹങ്ങളും ഒരു അസ്ഥികൂടവുമടക്കം ഏകദേശം 11 ടൺ മാലിന്യമാണ് ഈവർഷം മാത്രം നേപ്പാൾ സർക്കാർ നിയോഗിച്ച സൈനികരും ഷെർപ്പകളും അടങ്ങുന്ന സംഘം നീക്കം ചെയ്തത്. എവറസ്റ്റിലെ അവസാന ക്യാമ്പായ സൗത്ത് കോളിൽ ഏകദേശം 40 മുതൽ 50 ടൺ വരെ മാലിന്യം ഇനിയും നീക്കം ചെയ്യാനുണ്ടെന്നാണ് ഷെർപ്പകളുടെ ടീമിനെ നയിച്ച അംഗ് ബാബു ഷെർപ്പ പറയുന്നത്. മാലിന്യങ്ങളിൽ കൂടുതലും പഴയ കൂടാരങ്ങൾ, ഭക്ഷണപ്പൊതികൾ, ഗ്യാസ് കാട്രിഡ്ജുകൾ, ഓക്‌സിജൻ കുപ്പികൾ, ടെന്റ് പായ്ക്കുകൾ, എന്നിവയാണെന്നും അദ്ദേഹം പറയുന്നു.

Full View

ഈ കഴിഞ്ഞ വർഷങ്ങളിൽ കൊടുമുടി കയറുന്നവർ അവരുടെ മാലിന്യങ്ങൾ കൊടിമുടിയിൽ ഉപേക്ഷിക്കാതെ തിരികെ കൊണ്ടുവരണമെന്നും അല്ലാത്ത പക്ഷം അവരുടെ സെക്യൂരിറ്റി തുക തിരിച്ചു നൽകില്ലെന്ന നിയമം കർശനമാക്കിയിരുന്നു.ഒപ്പം പരിസ്ഥിതി മലിനീകരണത്തെക്കുറിച്ചു‌ള്ള ബോധവത്ക്കരണം നടത്തുന്നതും മാലിന്യത്തിന്റെ അളവ് ഗണ്യമായി കുറച്ചിട്ടുണ്ട്. എന്നാൽ നേരത്തെ നിയമം കർശനമല്ലാത്തതിനാൽ പർവതാരോഹകർ മാലിന്യം നിക്ഷേപിച്ച് തിരിച്ചുവരികയായിരുന്നു പതിവ്. ബാക്കിയുള്ള മാലിന്യം നീക്കാൻ വർഷങ്ങളെടുക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.

Tags:    

Similar News