കർണാടകയിൽ ലിംഗായത്ത് മുഖ്യമന്ത്രി വേണമെന്ന് കോൺഗ്രസ് നേതാവ്; ഏറ്റുപിടിച്ച്  ബിജെപി

Update: 2023-10-02 06:03 GMT

കർണാടകയിൽ ലിംഗായത്ത് മുഖ്യമന്ത്രി വേണമെന്ന, മുതിർന്ന കോൺഗ്രസ് നേതാവും അഖിലേന്ത്യ വീരശൈവ മഹാസഭ പ്രസിഡന്റുമായ ശാമന്നൂർ ശിവശങ്കരപ്പയുടെ ആവശ്യം ബിജെപി നേതൃത്വവും ഏറ്റുപിടിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ കൂടി പശ്ചാത്തലത്തിൽ ഈ വിഷയത്തെ കോൺഗ്രസ് സർക്കാരിന് എതിരെയുള്ള രാഷ്ട്രീയ ആയുധമാക്കി മാറ്റാനാണു ബിജെപി നീക്കം. ശാമന്നൂരിന്റെ ആവശ്യത്തെ ഇതേ സമുദായ പ്രതിനിധിയും ബിജെപി പാർലമെന്ററി ബോർഡ് അംഗവുമായ യെഡിയൂരപ്പ സ്വാഗതം ചെയ്തു. ശാമന്നൂരിന്റെ മാത്രമല്ല സംസ്ഥാനത്ത് 17% വരുന്ന ലിംഗായത്തുകളുടെ ഒന്നാകെയുള്ള ആവശ്യമാണിതെന്നും യെഡിയൂരപ്പ പറഞ്ഞു. 

മുഖ്യമന്ത്രി സിദ്ധരാമയ്യ കുറുബ സമൂദായത്തെയും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ വൊക്കലിഗരെയുമാണ് പ്രതിനിധീകരിക്കുന്നത്. 

ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ പ്രബല വിഭാഗമായ ലിംഗായത്തുകൾ മുഖ്യമന്ത്രി സ്ഥാനത്തിന് ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് ശാമന്നൂർ ആഹ്വാനം ചെയ്തത്. സമുദായത്തിലെ ഉദ്യോഗസ്ഥർക്കു പോലും നല്ല പോസ്റ്റുകൾ ലഭിക്കാത്ത സാഹചര്യമുണ്ട്. ലിംഗായത്ത് മുഖ്യമന്ത്രിമാരായ നിജലിംഗപ്പയുടെയും വീരേന്ദ്ര പാട്ടീലിന്റെയും കാലത്ത് സംസ്ഥാനം നല്ല ഭരണത്തിനു സാക്ഷ്യം വഹിച്ചിരുന്നു. ഉപമുഖ്യമന്ത്രി സ്ഥാനം വച്ചുനീട്ടിയാൽ സമുദായം വഴങ്ങില്ലെന്നും ശാമന്നൂർ പറഞ്ഞിരുന്നു. നിലവിൽ 7 ലിംഗായത്ത് മന്ത്രിമാരാണുള്ളതെന്നും കോൺഗ്രസ് ഭരണത്തിൻകീഴിൽ ഒരു സമുദായത്തോടും അനീതി പ്രവർത്തിക്കില്ലെന്നും സിദ്ധരാമയ്യ പ്രതികരിച്ചു. 

Tags:    

Similar News