വിനീത് ഗോയലിനെ സ്ഥലം മാറ്റി, മനോജ് കുമാർ വർമ്മ കൊൽക്കത്ത പൊലീസ് കമ്മീഷണർ

Update: 2024-09-17 11:33 GMT

കൊൽക്കത്ത പൊലീസ് കമ്മിഷണർ വിനീത് ഗോയലിനെ സ്ഥലം മാറ്റി. സ്പെഷൽ ടാസ്ക് ഫോഴ്സ് എഡിജിപിയായാണ് വിനീത് ഗോയലിനെ ബംഗാൾ സർക്കാർ മാറ്റി നിയമിച്ചത്. വിനീത് ഗോയലിന് പകരം മനോജ് കുമാർ വർമ്മയെ പുതിയ കൊൽക്കത്ത പൊലീസ് കമ്മീഷണറായി നിയമിച്ചു. 1998 ബാച്ച് ഐപിഎസ് ഓഫീസറായ മനോജ് കുമാർ വർമ്മ ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയായി പ്രവർത്തിച്ചു വരികയായിരുന്നു.

ആർജി കർ മെഡിക്കൽ കോളജിലെ യുവഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തെത്തുടർന്ന് പ്രതിഷേധിച്ച ഡോക്ടർമാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു പൊലീസ് കമ്മീഷണർ വിനീത് ഗോയലിനെ മാറ്റണമെന്നത്. ഇന്നലെ നടത്തിയ ചർച്ചയിലാണ് കമ്മീഷണർ വിനീത് ഗോയലിനെ മാറ്റാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി മമത ബാനർജി സമരക്കാരെ അറിയിച്ചത്.

1994 ബാച്ച് ഐപിഎസ് ഓഫീസറായ വിനീത് ഗോയലിനെ 2021 ഡിസംബറിലാണ് കൊൽക്കത്ത പൊലീസ് കമ്മീഷണറായി നിയമിച്ചത്. ആർജി കർ മെഡിക്കൽ കോളജിലെ ഡോക്ടറുടെ കൊലപാതകത്തിൽ തെളിവു നശിപ്പിക്കാൻ കൂട്ടുനിന്നു എന്നാരോപിച്ചാണ് വിനീത് ഗോയലിനെതിരെ ഡോക്ടർമാർ പ്രതിഷേധം ശക്തമാക്കിയത്. മനോജ് കുമാർ വർമ്മ ഒഴിഞ്ഞ ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പദവിയിലേക്ക് ജാവാദ് ഷമീമിനെയും നിയമിച്ചിട്ടുണ്ട്. സമരക്കാരുടെ മറ്റൊരാവശ്യമായിരുന്ന കൊല്‍ക്കത്ത നോര്‍ത്ത് ഡിസിപി അഭിഷേക് ഗുപ്തയെയും മാറ്റി. പകരം ദീപക് സര്‍ക്കാറിനെ പുതിയ ഡിസിപിയായി നിയമിച്ചു. കേസില്‍ നിന്നും പിന്‍വാങ്ങാന്‍ കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കള്‍ക്ക് അഭിഷേക് ഗുപ്ത പണം വാഗ്ദാനം ചെയ്തുവെന്നാണ് ആരോപണം ഉയര്‍ന്നത്. ഇവരെ കൂടാതെ മെഡിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ കൗസ്തവ് നായിക്, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ദേബാശിഷ് ഹല്‍ദാര്‍ എന്നിവരെയും മാറ്റിയിട്ടുണ്ട്.

Tags:    

Similar News