അരവിന്ദ് കെജരിവാള്‍ നാളെ രാജിവെക്കും; ഒരാഴ്ചയ്ക്കുള്ളില്‍ പുതിയ മുഖ്യമന്ത്രിയെന്ന് ആം ആദ്മി പാര്‍ട്ടി

Update: 2024-09-16 08:11 GMT

ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്തു നിന്നും എഎപി നേതാവ് അരവിന്ദ് കെജരിവാള്‍ നാളെ രാജിവെക്കും. രാജിക്കത്ത് നാളെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കൈമാറും. ഒരാഴ്ചയ്ക്കുള്ളില്‍ പുതിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യുമെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും മന്ത്രിയുമായ സൗരഭ് ഭരദ്വാജ് അറിയിച്ചു. കെജരിവാളിന്റെ തീരുമാനത്തെ ജനങ്ങള്‍ പ്രശംസിക്കുകയാണെന്നും മന്ത്രി സൗരഭ് ഭരദ്വാജ് വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍ എല്ലാ ഏജന്‍സികളെയും ഉപയോഗിച്ച് മുഖ്യമന്ത്രി കെജരിവാളിനെ വിടാതെ വേട്ടയാടി. അരവിന്ദ് കെജരിവാള്‍ ഒറ്റയ്ക്ക് പോരാടിയാണ് പുറത്തു വന്നതെന്നും മന്ത്രി സൗരഭ് ഭരദ്വാജ് പറഞ്ഞു. എഎപി രാജ്യസഭ എംപി രാഘവ് ഛദ്ദ അരവിന്ദ് കെജരിവാളിന്റെ വസതിയിലെത്തി ചര്‍ച്ച നടത്തി. കെജരിവാള്‍ രാജി നല്‍കിയാല്‍ കേന്ദ്രസര്‍ക്കാര്‍ എന്തു നിലപാട് സ്വീകരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ ഉറ്റുനോക്കുകയാണ്.

കെജരിവാളിന്റെ രാജി അംഗീകരിക്കാതെ, ഡല്‍ഹി നിയമസഭ പിരിച്ചുവിട്ടേക്കുമോയെന്ന ആശങ്ക എഎപിക്കുണ്ട്. കെജരിവാളിന്റെ രാജി അംഗീകരിച്ചാല്‍, പുതിയ മുഖ്യമന്ത്രി ആരെന്ന ചര്‍ച്ചയും എഎപിക്കുള്ളില്‍ നടക്കുന്നുണ്ട്. മന്ത്രി അതിഷി മര്‍ലേന, കെജരിവാളിന്റെ ഭാര്യ സുനിത കെജരിവാള്‍, മന്ത്രിമാരായ ഗോപാല്‍ റായ്, കൈലാഷ് ഗെഹലോട്ട്, സൗരഭ് ഭരദ്വാജ് തുടങ്ങിയ പേരുകള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.വിദ്യാഭ്യാസം, പൊതുമരാമത്ത് തുടങ്ങി ഡല്‍ഹി സര്‍ക്കാരില്‍ 13 ഓളം വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രി അതിഷി മര്‍ലേനയുടെ പേരാണ് പരിഗണിക്കപ്പെടുന്നവരില്‍ പ്രധാനി. കെജരിവാള്‍ ജയിലിലായ ശേഷം 43 കാരിയായ അതിഷിയാണ് ഡല്‍ഹി സര്‍ക്കാരിന്റെ മുഖമായി നിറഞ്ഞത്. കല്‍കജിയില്‍ നിന്നുള്ള എംഎല്‍എയായ അതിഷി, പാര്‍ട്ടിയിലെ രണ്ടാമനായ മനീഷ് സിസോദിയ അറസ്റ്റിലായതിനെത്തുടര്‍ന്നാണ് മന്ത്രിയാകുന്നത്.

Tags:    

Similar News