ഇന്ന് ശ്രീനാരായണ ഗുരു ജയന്തി; കേരളത്തിന്റെ സ്വന്തം ആചാര്യന്റെ 169-ാം ജന്മദിനം

Update: 2023-08-31 03:00 GMT

ഇന്ന് ശ്രീനാരായണ ഗുരു ജയന്തി, ചിങ്ങമാസത്തിലെ ചതയം നക്ഷത്രത്തിൽ ജനിച്ച ഗുരുദേവൻറെ 169-ാം ജയന്തിയാണ് സംസ്ഥാനം ഇന്ന് ആഘോഷിക്കുന്നത്. കേരളം കണ്ട ഏറ്റവും വലിയ സാമൂഹിക പരിവർത്തകനും, നവോത്ഥാനനായകനും ആയിരുന്ന ശ്രീനാരായണ ഗുരുവിന്റെ 169-ാം പിറന്നാളാണ് ഇന്ന്. ഒരു ജാതിയും ഒരു മതവും മതി മനുഷ്യന് എന്ന് ആഹ്വാനം ചെയ്ത അദ്ദേഹം ജാതിയുടേയും മതത്തിന്റേയും തൊട്ടുകൂടായ്മയെ മറികടക്കാൻ അറിവ് ആയുധമാക്കാൻ ഉപദേശിച്ചിട്ടുണ്ട്.

കേരളത്തിൽ ജീവിച്ചിരുന്ന സാമൂഹിക പരിഷ്‌ക്ര്ത്താവും, നവോത്ഥാനനായകനും ആയിരുന്നു ശ്രീനാരായണഗുരു (1856-1928). ഈഴവ സമുദായത്തിൽ ജനിച്ച അദ്ദേഹം സവർണ്ണമേധാവിത്വത്തിനും സമൂഹതിന്മകൾക്കും എതിരെ കേരളത്തിലെ താഴ്ന്ന ജാതിക്കാർക്ക് പുതിയമുഖം നൽകി. കേരളത്തിലെ ജാതി വ്യവസ്ഥയെ ചോദ്യം ചെയ്ത ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക പരിഷ്‌കർത്താവാണ് ശ്രീ നാരായണ ഗുരു. അന്നു കേരളത്തിൽ നിലനിന്നിരുന്ന സവർണ മേൽക്കോയ്മ, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ ശാപങ്ങൾക്കെതിരെ അദ്ദേഹം പ്രവർത്തിച്ചു.

ബ്രാഹ്മണരേയും മറ്റു സവർണഹിന്ദുക്കളെയും കുറ്റപ്പെടുത്തുന്നതിനു പകരം ഗുരു വിദ്യാലയങ്ങളും ക്ഷേത്രങ്ങളും സ്ഥാപിച്ച് അവർണ്ണരുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ചു. മറ്റുള്ളവരോടുള്ള തുറന്ന സമീപനവും അഹിംസാപരമായ തത്ത്വചിന്തയും അദ്ദേഹത്തിന്റെ മുഖമുദ്രകളായിരുന്നു. സാമൂഹ്യതിന്മകൾക്കെതിരെയുള്ള പോരാട്ടമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്, ഇതായിരുന്നു അദ്ദേഹത്തിന്റെ ആദർശവും ജീവിതലക്ഷ്യവും. തന്റെ സാമൂഹിക പരിഷ്‌കാരങ്ങൾ പ്രചരിപ്പിക്കാനായി ഡോ. പൽപുവിന്റെ പ്രേരണയാൽ അദ്ദേഹം 1903-ൽ ശ്രീ നാരായണ ധർമ്മ പരിപാലന യോഗം സ്ഥാപിച്ചു. മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്നാണ് അദ്ദേഹത്തിന്റെ ആപ്തവാക്യം. സാമൂഹിക വിപ്ലവത്തിലൂടെ ഒരു ജനതയെ സന്മാർഗത്തിലേക്ക് നയിച്ച ആ മഹാത്മാവിനെ ഓർമ്മിക്കാനുതകട്ടെ ഈ ജന്മദിനം.

Tags:    

Similar News