കേരളത്തിലെ തീരദേശ ജില്ലകളിൽ ഓറഞ്ച് അലർട്ട്; കളളക്കടൽ പ്രതിഭാസത്തിനും സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പ്

Update: 2024-10-19 09:20 GMT

സംസ്ഥാനത്ത് വരുന്ന മൂന്ന് മണിക്കൂറിൽ ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. മദ്ധ്യ കിഴക്കൻ അറബിക്കടലിന് മുകളിൽ ന്യുനമർദ്ദം സ്ഥിതിചെയ്യുന്നു. അതിനാൽ തുടർന്നുള്ള രണ്ട് ദിവസങ്ങളിൽ ഇന്ത്യൻ തീരത്തു നിന്ന് അകന്നു പോകാനും സാദ്ധ്യതയുണ്ട്.

കേന്ദ്ര കാലാവസ്ഥാവകുപ്പ് അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാദ്ധ്യത പ്രവചനവും നടത്തിയിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിൽ നേരത്തെ തന്നെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് . നാളെ തിരുവനന്തപുരം, ഇടുക്കി എന്നീ ജില്ലകളിലും തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലും ചൊവ്വാഴ്ച തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി എന്നിവിടങ്ങളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

അതേസമയം, കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലെ തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാദ്ധ്യതയുണ്ട്. കേരള തീരത്ത് നാളെ രാവിലെ അഞ്ചര മുതൽ തിങ്കളാഴ്ച രാത്രി 11.30 വരെ 0.8 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

Tags:    

Similar News