കേരളത്തിൽ 5 ജില്ലകളിൽ യെല്ലോ അലർട്ട്; ഇന്നലെ പെയ്ത മഴയിൽ വ്യാപകനാശം

Update: 2024-10-24 01:05 GMT


കേരളത്തിൽ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. അതേസമയം, കേരള - കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.

തലസ്ഥാനത്ത് ഇന്നലെ കനത്ത മഴയാണ് പെയ്തത്. വിതുര ബോണക്കാട് റോഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് റോഡ് അടച്ചു. വിതുരയിൽ നിന്നും ബോണക്കാട് പോകുന്ന വഴി ഗണപതിപാറയിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി. രാവിലെ മണ്ണ് മാറ്റി ഗതാഗതം പുനഃസ്ഥാപിക്കും. വാമനപുരം നദിയിൽ ജലനിരപ്പ് ഉയർന്നതിനെതുടർന്ന് വിതുര-പൊന്നാംചുണ്ട് പാലത്തിൽ വെള്ളം കയറി. കാട്ടാക്കടയിൽ കനത്ത മഴയിൽ വീടിനുള്ളിലേക്ക് വെള്ളമിരച്ചു കയറി. കാട്ടാക്കട ചാരുപ്പാറ സ്വദേശി ഹരികുമാറിന്റെ വീട്ടിലേക്കാണ് വെള്ളം ഇരച്ചുകയറിയത്. വീട്ടിലെ സെപ്റ്റിക് ടാങ്ക് അടക്കം തകർന്നു. ഇതിനിടെ വിഴിഞ്ഞം തീരത്ത് വാട്ടർ സ്പോട്ട് എന്ന കടൽ ചുഴലിക്കാറ്റ് പ്രതിഭാസം ഉണ്ടായി. സാധാരണയായി കൊടുംകാറ്റും മഴയുമുള്ള ഘട്ടത്തിൽ ഉൾക്കടലിൽ മാത്രമുണ്ടാകുന്ന പ്രതിഭാസമാണ് വിഴിഞ്ഞത്ത് ദൃശ്യമായത്.

അതേസമയം, ദാന ചുഴലിക്കാറ്റ് ഇന്ന് രാത്രി കര തൊടുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഒഡീഷയിലും പശ്ചിമ ബംഗാളിലും ജാഗ്രത കർശനമാക്കി. 5 സംസ്ഥാനങ്ങളിലായി ദേശീയ ദുരന്ത നിവാരണ സേനയുടെ അൻപത്താറ് സംഘങ്ങളെ വിന്യസിച്ചു.

Tags:    

Similar News