ഗ്യാസ് ഉപയോഗിച്ച് പാചകം പാടില്ല: നവകേരള സദസ്സിൽ  വിചിത്ര നിര്‍ദേശവുമായി ആലുവ പൊലീസ്

Update: 2023-12-01 10:07 GMT

മുഖ്യമന്ത്രി പിണറായി വിജയനെത്തുന്ന ദിവസം നവകേരള സദസ്സിന്റെ സമ്മേളന വേദിക്കരികില്‍ പാചകം പാടില്ലെന്ന വിചിത്ര നിര്‍ദേശവുമായി ആലുവ പൊലീസ്. സമ്മേളന വേദിക്ക് സമീപത്തുള്ള കടകളിലെ കച്ചവടക്കാര്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നൽകി.

സുരക്ഷാകാരണങ്ങളാല്‍ ഭക്ഷണശാലയില്‍ അന്നേ ദിവസം പാചകവാതകം ഉപയോഗിച്ച് ഭക്ഷണം പാചകം ചെയ്യാന്‍ പാടില്ലെന്നും ഭക്ഷണം മറ്റുസ്ഥലങ്ങളില്‍ ഉണ്ടാക്കി കടയില്‍ എത്തിച്ച് വില്‍ക്കണമെന്നും പൊലീസിന്റെ നിർദേശത്തിൽ പറയുന്നു. ജീവനക്കാര്‍ പൊലീസ് സ്റ്റേഷനിലെത്തി തിരിച്ചറിയില്‍ കാര്‍ഡ് വാങ്ങണമെന്നും നിര്‍ദേശത്തിലുണ്ട്. 

‘‘ഡിസംബർ 7ന് ആലുവ സ്വകാര്യ ബസ് സ്റ്റാൻ‌ഡിനു സമീപമാണ് നവകേരള സദസ് ചേരുന്നത്. പരിപാടിയിൽ വൻജനപങ്കാളിത്തം ഉണ്ടാകും. പരിപാടിയിൽ സുരക്ഷ ഉറപ്പാക്കുന്നതിനായി, സ്വകാര്യ ബസ് സ്റ്റാൻ‌ഡിനു സമീപം പ്രവർത്തിക്കുന്ന കടയിൽ ജോലി ചെയ്യുന്നവരുടെ വ്യക്തിഗത വിവരങ്ങൾ അനിവാര്യമാണ്. കടയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് പരിശോധനയ്ക്കു ശേഷം താൽകാലിക തിരിച്ചറിയിൽ കാർഡ് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ നിന്നു നൽകും.

ഇതിനായി തൊഴിലാളികളുടെ രണ്ടു പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും തിരിച്ചറിയൽ കാർഡിന്റെ പകർപ്പും സ്റ്റേഷനിൽ എത്തിച്ച് തിരിച്ചറിയൽ കാർഡ് വാങ്ങണം. തിരിച്ചറിയൽ കാർഡ് ഇല്ലാത്തവരെ ജോലി ചെയ്യാൻ അനുവദിക്കില്ല. കൂടാതെ അന്നേദിവസം സുരക്ഷാ കാരണങ്ങളാൽ പാചകവാതകം ഉപയോഗിച്ചുള്ള പാചകം അനുവദിക്കില്ല. പകരം മറ്റു എതെങ്കിലും സ്ഥലത്തുവച്ച് പാചകം ചെയ്ത് കടയിൽ എത്തിച്ച് വിൽക്കാം’’– പൊലീസിന്റെ നിർദേശത്തിൽ പറയുന്നു. 

Tags:    

Similar News