അനിലിന്റെ തീരുമാനം വേദനിപ്പിച്ചു, അവസാന നാളുകളാണ്, മരിക്കുന്നത് കോൺഗ്രസുകാരനായിട്ടായിരിക്കും; വികാരാധീനനായി എ. കെ. ആന്റണി

Update: 2023-04-06 12:35 GMT

ബിജെപിയിൽ ചേരാനുള്ള അനിൽ ആന്റണിയുടെ തീരുമാനം വളരെ അധികം വേദനിപ്പിച്ചെന്ന് പിതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ എ കെ ആന്റണി. തികച്ചും തെറ്റായ തീരുമാനമാണ് അനിൽ എടുത്തത്. ഇന്ത്യയുടെ ഐക്യവും ആണിക്കല്ലും ബഹുസ്വരതയും മതേതരത്വുമാണ്. എന്നാൽ മോദി സർക്കാർ അധികാരമേറ്റതിന് ശേഷം രാജ്യത്തിന്റെ ആസൂത്രിതമായി നയങ്ങളെ ഇല്ലാതാക്കിയെന്നും എകെ ആന്റണി കുറ്റപ്പെടുത്തി. അവസാന ശ്വാസം വരെ ആർഎസ്എസിനും ബിജെപിക്കും എതിരെ താൻ ശബ്ദമുയർത്തുമെന്നും എ കെ ആന്റണി വ്യക്തമാക്കി. അനിൽ ആന്റണിയുടെ ബിജെപിയിലേക്കുള്ള കൂടുമാറ്റത്തോട് വികാരാധീനനായിട്ടാണ് എ കെ ആന്റണി പ്രതികരിച്ചത്.

'2014ൽ നരേന്ദ്രമോദി സർക്കാർ അധികാരമേറ്റതിന് ശേഷം ആസൂത്രിതമായി രാജ്യത്തിന്റെ അടിസ്ഥാന നയങ്ങളെ ഇല്ലാതാക്കി. 2019ലെ തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം രാജ്യം മതേതരത്വത്തിനും നാനാത്വത്തിൽ ഏകത്വത്തിനും പകരം ഏകത്വത്തിലേക്കും നീങ്ങി. രാജ്യത്തിന്റെ ഐക്യം ദുർബലമാകുന്നുവെന്നതാണ് ഇതിന്റെ ഫലം. ജനങ്ങളുടെ ഇടയിലുള്ള ഐക്യം ദുർബലമാകുന്നു. സമുദായ സൗഹാർദ്ദം കൂടുതൽ കൂടുതൽ ശിഥിലമാകുന്നു. ഇത് ആപത്ക്കരമായ നിലപാടാണ്.

എന്നെ സംബന്ധിച്ചിടത്തോളം അവസാന ശ്വാസം ഉള്ളതുവരെ ആർഎസ്എസിന്റെയും ബിജെപിയുടെയും വിനാശകരമായ നയങ്ങൾക്കെതിരെ ഞാൻ ശബ്ദമുയർത്തും. അക്കാര്യത്തിൽ യാതൊരു സംശയവും എനിക്കില്ല. സ്വാതന്ത്ര്യ സമര കാലം മുതൽ ജാതിയോ മതമോ ഭാഷയോ ഉപദേശമോ വർണ്ണമോ വർഗ്ഗമോ നോക്കാതെ എല്ലാ ഇന്ത്യക്കാരെയും ഒരുപോലെ കണ്ട ഒരു കുടുംബമാണ് നെഹ്റു കുടുംബം. ഇന്നും ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി വേട്ടയാടുകൾക്കിടയിലും നിർഭയമായി വിട്ടുവീഴ്ചയില്ലാതെ പോരാടുന്നവരാണ് ആ കുടുംബാംഗങ്ങൾ.ഒരു കാലഘട്ടത്തിൽ എന്നോടൊപ്പം വളർന്ന തലമുറയെ ഏറ്റവും പ്രോത്സാഹിപ്പിച്ചത് ഇന്ദിരാഗാന്ധിയാണ്. ഒരു ഘട്ടത്തിൽ ഇന്ദിരാഗാന്ധിയുമായി അകന്നു പോയി. എന്നാൽ വീണ്ടും ഇന്ദിരാഗാന്ധിയുമായി യോജിക്കുകയും കോൺഗ്രസിൽ തിരിച്ചുവരികയും ചെയ്തു. ഇന്നെനിക്ക് ആ കുടുംബത്തോട് കൂടുതൽ ആദരവും ബഹുമാനവും സ്നേഹവും ഉണ്ട്.

ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന മൂല്യം സംരക്ഷിക്കാൻ വേണ്ടി വിട്ടുവീഴ്ചയില്ലാതെ പോരാടുന്നതിന്റെ മുൻപന്തിയിലുള്ളത് ഗാന്ധി കുടുംബമാണ്. എല്ലാ കാലത്തും ഞാൻ ആ കുടുംബത്തോടൊപ്പമായിരിക്കും. എനിക്ക് വയസ്സ് എൺപത്തി രണ്ടായി. ഇനി എത്രനാൾ ജീവിക്കുമെന്ന് അറിയില്ല. ദീർഘായുസ്സിന് എനിക്ക് താല്പര്യവുമില്ല. പക്ഷേ എത്രനാൾ ജീവിച്ചാലും ഞാൻ മരിക്കുന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഒരു പ്രവർത്തകനായിരിക്കും.

Tags:    

Similar News