യുവാക്കൾക്കിടയിൽ പെട്ടെന്നുള്ള മരണത്തിനു കാരണം കോവിഡ് വാക്സീൻ അല്ല: ഐസിഎംആർ പഠനം റിപ്പോർട്ട്

Update: 2023-11-21 07:08 GMT

യുവാക്കൾക്കിടയിൽ പെട്ടെന്നുള്ള മരണം വർധിക്കുന്നത് കോവിഡ് വാക്‌സിനേഷൻ മൂലമല്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) പഠനം. കോവിഡ് വാക്‌സീന്റെ ഒരു ഡോസ് എങ്കിലും സ്വീകരിച്ചിട്ടുള്ളവരിൽ ഇത്തരം മരണസാധ്യത കുറയ്ക്കുമെന്നും പഠനം വ്യക്തമാക്കുന്നുണ്ട്.

യുവാക്കൾക്കിടയിൽ മരണം വർധിക്കുന്നത് കോവിഡ് വാക്‌സീൻ സ്വീകരിച്ചതു മൂലമാണെന്ന പ്രചാരണം ശക്തമാകുന്നതിനിടെയാണ് ഐസിഎംആറിന്റെ പഠനറിപ്പോർട്ട് പുറത്തുവരുന്നതെന്നത് ശ്രദ്ധേയമാണ്. ജീവിതശൈലിയിൽ വന്ന മാറ്റമാണ് ഇതിനു കാരണമെന്നും പഠനം അടിവരയിടുന്നുണ്ട്.

2021 ഒക്ടോബർ 1 മുതൽ 2023 മാർച്ച് 31 വരെ രാജ്യത്തെ 47 ആശുപത്രികൾ കേന്ദ്രീകരിച്ചായിരുന്നു പഠനം. അറിയപ്പെടാത്ത രോഗങ്ങൾ ഇല്ലാത്തവരും എന്നാൽ വിശദീകരിക്കാനാകാത്ത കാരണത്താലും മരിച്ച 18നും 45നും ഇടയിൽ പ്രായമുള്ളവരെ സംബന്ധിച്ചായിരുന്നു പഠനം. ഇത്തരത്തിലുള്ള 729 കേസുകൾ സംഘം പഠനത്തിനു വിധേയമാക്കി. രണ്ടു ഡോസ് കോവിഡ് വാക്‌സീൻ സ്വീകരിച്ചവർക്ക് പെട്ടെന്നുള്ള മരണം സംഭവിക്കാനുള്ള സാധ്യത കുറവാണെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. ഒരു ഡോസ് എടുത്തവർക്കും സാധ്യത കുറയുമെങ്കിലും ഇത്രയും ഫലമുണ്ടാകില്ല. പെട്ടെന്നുള്ള മരണത്തിന്റെ സാധ്യത വർധിപ്പിക്കുന്ന നിരവധി ഘടകങ്ങളും പഠനത്തിൽ കണ്ടെത്തി. കോവിഡ്-19 മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്, പെട്ടെന്നുള്ള മരണം സംഭവിച്ചിട്ടുള്ളതിന്റെ കുടുംബ പാരമ്പര്യം, മരണത്തിന് 48 മണിക്കൂറിനുള്ളിൽ അമിതമായി മദ്യപിച്ചത്, ഉന്മാദ മരുന്നുകളുടെയോ വസ്തുക്കളുടെയോ ഉപയോഗം, മരണത്തിന് 48 മണിക്കൂറിനുള്ളിൽ കഠിനമായ കായികാധ്വാനം തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.

Tags:    

Similar News