ജോർജ് മാത്യൂ സ്ട്രീറ്റ്; അബുദാബിയിൽ മലയാളിയുടെ പേരിൽ റോഡ്

Update: 2024-07-12 10:39 GMT

മലയാളിയുടെ പേരിൽ യുഎഇയിൽ ഒരു റോഡ്. അബുദബി അൽ മഫ്രകിലെ ഷൈഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റിക്ക് സമീപത്തുള്ള റോഡാണ് ഇനി ജോർജ് മാത്യു സ്ട്രീറ്റ് എന്നറിയപ്പെടുക. പ്രിയങ്കരനായ മലയാളി ഡോക്ടർ ഡോ. ജോർജ്ജ് മാത്യുവിന്‍റെ പേരാണ് യുഎഇ സർക്കാർ റോഡിന് നൽകിയത്. യുഎഇ രാഷ്ട്രശിൽപ്പി ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനൊപ്പം പ്രവർത്തിച്ച് ആരോഗ്യ മേഖലയ്ക്ക് നൽകിയ സംഭാവനകൾക്കുള്ള ആദരവാണ് ഈ അംഗീകാരം.

1967ൽ 26 ആം വയസ്സിൽ യുഎഇയിലെത്തിയ ജോർജ്ജ് മാത്യു തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നാണ് എംബിബിഎസ് പാസായത്. മലേറിയ അടക്കമുള്ള രോഗങ്ങളെ നേരിടാൻ അദ്ദേഹത്തെ ഷെയ്ഖ് സായിദ് ഇംഗ്ലണ്ടിൽ അയച്ചു പഠിപ്പിച്ചു. ഹോസ്പിറ്റൽ മാനേജ്‌മെന്റ് ചുമതലകൾ നൽകിയപ്പോൾ വിദഗ്ധ പഠനത്തിന് ഹാർവാർഡിലേക്ക് അയച്ചു. 1972-ൽ അൽ ഐൻ റീജിയൻ്റെ മെഡിക്കൽ ഡയറക്ടർ,

2001-ൽ ഹെൽത്ത് അതോറിറ്റി കൺസൾട്ടന്റ് തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ചു. ലഭിച്ചത് വിലമതിക്കാനാവാത്ത ആദരവെന്ന് ഡോ. ജോർജ് മാത്യു പറഞ്ഞു. നേരത്തെ സമ്പൂർണ യുഎഇ പൗരത്വം, അബുദാബി അവാർഡ് എന്നിവയ്ക്ക് പിന്നാലെയാണ് അപൂർവ ബഹുമതി. 57 വർഷങ്ങളായി യുഎഇയിലാണ് പത്തനംതിട്ട തുമ്പമണ്ണിൽ വേരുകളുള്ള ഡോ. ജോർജ് മാത്യു.അബുദാബി മുനിസിപ്പാലിറ്റിസ് ആൻഡ് ട്രാൻസ്‌പോർട്ട് വകുപ്പാണ് റോഡിന് ഈ പേര് നൽകിയത്.

Tags:    

Similar News