മലയാളി ഉടമയുടെ ചതിയിൽപ്പെട്ട മുൻ സൈനിക ഉദ്യോഗസ്ഥന് 40 ലക്ഷം രൂപയുടെ ബാധ്യത ഒഴിവായി; പ്രശ്നം പരിഹരിച്ചത് ചാരിറ്റി സംഘടനയും സുമനുസ്സുകളും

Update: 2024-04-02 14:50 GMT

മലയാളി ഉടമയുടെ ചതിയിൽപ്പെട്ട് നാട്ടിലേക്ക് മടങ്ങാൻ സാധിക്കാതെ സാമ്പത്തികമായി പ്രതിസന്ധിയിലായ മുൻ സൈനിക ഉദ്യോഗസ്ഥൻ വൻ സാമ്പത്തിക ബാധ്യതയിൽ നിന്ന് ഒഴിവായി. കൊല്ലം കൊട്ടാരക്കര പവിത്രേശ്വരം സ്വദേശിയായ തോമസുകുട്ടി ഐസക്ക് (56) നെ യുഎഇ ഗവൺമെന്റിന്റെ അധീനതയിലുള്ള ചാരിറ്റി സംഘടനയും സുമനുസ്സുകളും ബാധ്യത തുകയായ 162238 ദിർഹംസ് (40 ലക്ഷം ഇന്ത്യൻ രൂപ) നൽകി സഹായിച്ചത് മൂലമാണ് പ്രശ്നം പരിഹരിക്കാൻ സാധിച്ചത്.


22 വർഷത്തോളം ഇന്ത്യൻ അതിർത്തി സേനയിൽ ജോലി ചെയ്‌തു വിരമിച്ചതിന് ശേഷം 2015 ൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ഇദ്ദേഹം യുഎഇ യിൽ എത്തുന്നത്. തൃശൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഷാര്‍ജയിലെ സ്‌ക്രാപിംഗ് കമ്പനിയില്‍ ഡ്രൈവറായി ജോലിയിൽ പ്രവേശിച്ച ഇദ്ദേഹത്തെ വിസ എടുക്കുന്ന സമയത്ത് കമ്പനി ഉടമ വിസാനടപടികൾക്കായുള്ള നിയമപരമായ രേഖകൾക്കൊപ്പം ജീവനക്കാർക്ക് താമസിക്കുവാനായി സജ്ജയിൽ എടുത്ത ഫ്ലാറ്റിന്റെ വാടക കരാറിലും ഒപ്പിടിയിക്കുകയായിരുന്നു. കമ്പനിയിൽ നിന്ന് ജോലിയുപേക്ഷിച്ചു പോയ തോമസുകുട്ടി വർഷങ്ങൾക്ക് ശേഷമാണ് തന്റെ പേരിൽ കേസ് ഉണ്ടെന്നും താൻ ചതിക്കപ്പെട്ടു എന്നും മനസിലാക്കുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ 162238 ദിർഹംസ് (40 ലക്ഷം രൂപ) അടച്ചാലേ കേസില്‍ നിന്ന് ഒഴിവാകാന്‍ സാധിക്കുകയുള്ളൂ എന്ന് അറിയുകയുണ്ടായി. ഇതോടെ മാനസികമായും സാമ്പത്തികമായും പ്രതിസന്ധിയിലായ തോമസുകുട്ടിക്ക് ഷാർജ വർഷിപ്പ് സെന്ററിലെ റവറൻ. ഡോ.വിൽസൺ, ചർച്ച് ഓഫ് ഗോഡ് യുഎഇ റവറൻ. ഡോ. കെ.ഒ. മാത്യു, യുഎഇയിലെ യാബ് ലീഗൽ സർവീസസിന്റെ സിഇഒ സലാം പാപ്പിനിശേരി, യുണൈറ്റഡ് പെന്തകോസ്ത് പെലോഷിപ്പിന്റെ പ്രവർത്തകർ എന്നിവർ ചേർന്ന് സുമനസുകളിൽ നിന്നും യുഎഇ ഗവൺമെന്റുമായി ബന്ധപ്പെട്ട ചാരിറ്റി സംഘടനയിൽ നിന്നും സഹായം സ്വീകരിച്ചു പ്രശ്നത്തിന് പരിഹാരം കണ്ടെത്തുകയായിരുന്നു.

Tags:    

Similar News