'എന്റെ അച്ഛനൊരു സംഘിയല്ല, അങ്ങനെ വിളിക്കുന്നത് വേദനിപ്പിക്കുന്നു'; ഐശ്വര്യ രജനികാന്ത്

Update: 2024-01-27 10:57 GMT

തന്റെ പിതാവ് സംഘിയല്ലെന്ന് രജനികാന്തിന്റെ മകളും സംവിധായികയുമായ ഐശ്വര്യ രജനികാന്ത്. ചെന്നൈയിൽ നടന്ന 'ലാൽസലാം' എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിൽ സംസാരിക്കവെയാണ് സോഷ്യൽ മീഡിയയിലൂടെ രജനികാന്തിനെ സംഘം എന്ന് മുദ്രകുത്തുന്നതിനെതിരെ മകൾ പ്രതികരിച്ചത്.

സമൂഹമാധ്യമങ്ങളിൽ നിന്ന് അകലം പാലിക്കാനാണ് താൻ ശ്രമിക്കാറുള്ളതെങ്കിലും എന്തൊക്കെയാണ് ചുറ്റും നടക്കുന്നതെന്ന് തന്റെ ടീം അറിയിക്കാറുണ്ട്. ചില പോസ്റ്റുകൾ അവർ കാണിച്ചുതരുമ്പോൾ ദേഷ്യം തോന്നു. തങ്ങളും മനുഷ്യരാണ്. അടുത്തിടെയായി നിരവധി പേർ അച്ഛനെ സംഘിയെന്ന് വിളിക്കുന്നത് തന്നെ വേദനിപ്പിക്കുന്നു. എന്താണ് അതിന്റെയർത്ഥം എന്ന് തനിക്കറിയില്ല. വാക്കിന്റെ അർത്ഥം എന്താണെന്ന് ചിലരോട് ചോദിച്ചപ്പോൾ പ്രത്യേക രാഷ്ട്രീയ പാർട്ടിയെ പിന്തുണയ്ക്കുന്നവരെയാണ് അങ്ങനെ വിളിക്കുന്നതെന്ന് അവർ പറഞ്ഞു. രജനികാന്ത് സംഘിയല്ലെന്ന് വ്യക്തമാക്കാൻ താൻ ആഗ്രഹിക്കുന്നു. അങ്ങനെ സംഘിയായിരുന്നെങ്കിൽ അദ്ദേഹം ലാൽസലാം പോലൊരു സിനിമ ചെയ്യില്ല. ഒരുപാട് മനുഷ്യത്വമുള്ളയൊരാൾക്കേ ഇങ്ങനെയൊരു ചിത്രം ചെയ്യാനാകൂ- ഐശ്വര്യ വ്യക്തമാക്കി.

മകൾ പറയുന്നത് കേട്ട് രജനികാന്തിന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു. 'ലാൽസലാമിൽ' അതിഥി വേഷത്തിലാണ് രജനികാന്ത് എത്തുന്നത്. വിഷ്ണുവും വിശാലുമാണ് നായകന്മാർ. 

Tags:    

Similar News