മണിപ്പുർ കലാപത്തെക്കുറിച്ച് റിപ്പോർട്ട്; എഡിറ്റേഴ്‌സ് ഗിൽഡിനെതിരെ കടുത്ത വകുപ്പുകൾ
![മണിപ്പുർ കലാപത്തെക്കുറിച്ച് റിപ്പോർട്ട്; എഡിറ്റേഴ്‌സ് ഗിൽഡിനെതിരെ കടുത്ത വകുപ്പുകൾ മണിപ്പുർ കലാപത്തെക്കുറിച്ച് റിപ്പോർട്ട്; എഡിറ്റേഴ്‌സ് ഗിൽഡിനെതിരെ കടുത്ത വകുപ്പുകൾ](https://news.radiokeralam.com/h-upload/2023/09/05/378141-newslaundry-2023-07-40dd862c-5667-4b7d-aac1-7aed19bf3064-aisanjibbaruahmanipurviolence-780x470.webp)
മണിപ്പുർ കലാപത്തെക്കുറിച്ചു വസ്തുതാന്വേഷണ റിപ്പോർട്ട് പ്രസിദ്ധീകരിച്ച എഡിറ്റേഴ്‌സ് ഗിൽഡിനെതിരെ മണിപ്പുർ പൊലീസ് കേസെടുത്തു. ഐടി ആക്ടിനു പുറമേ വിവിധ വിഭാഗങ്ങൾക്കിടയിൽ സ്പർധയുണ്ടാക്കാൻ ശ്രമിച്ചു, മതവികാരം വ്രണപ്പെടുത്തി തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് എഡിറ്റേഴ്‌സ് ഗിൽഡ് പ്രസിഡന്റ് സീമ മുസ്തഫ, വസ്തുതാന്വേഷണസമിതി അംഗങ്ങളായ സീമ ഗുഹ, ഭരത് ഭൂഷൺ, സഞ്ജയ് കപൂർ എന്നിവർക്കെതിരെ കേസെടുത്തത്.
സുപ്രീം കോടതി 8 വർഷം മുൻപു റദ്ദാക്കിയ ഐടി നിയമത്തിലെ 66 എ വകുപ്പും ചുമത്തിയിട്ടുണ്ട്. സർക്കാർ ഏകപക്ഷീയമായി മെയ്‌തെയ് വിഭാഗത്തിനൊപ്പം നിന്നതായും ഇംഫാലിലെ മാധ്യമങ്ങൾ കുക്കികൾക്കെതിരെ വ്യാജ വാർത്തകൾ പ്രസിദ്ധീകരിച്ചതായും സമിതി റിപ്പോർട്ടിലുണ്ടായിരുന്നു. മണിപ്പുർ സർക്കാരിന്റെ നടപടിയെ പ്രസ് ക്ലബ് ഓഫ് ഇന്ത്യ അപലപിച്ചു. ഇംഫാൽ വെസ്റ്റിലെ സാമൂഹികപ്രവർത്തകൻ എന്ന് അവകാശപ്പെട്ട ഗൻഗോം ശരത് ആണ് പൊലീസിൽ പരാതിപ്പെട്ടത്.
ഫോറസ്റ്റ് ഓഫിസിന് തീയിട്ട ചിത്രം കുക്കി വീടിനു തീയിട്ടപ്പോൾ എന്ന് എഡിറ്റേഴ്‌സ് ഗിൽഡിന്റെ ആദ്യ റിപ്പോർട്ടിലുണ്ടായിരുന്നു. ഇതു പിന്നീടു തിരുത്തി. റിപ്പോർട്ട് വ്യാജപ്രചാരണമാണു നടത്തുന്നതെന്നും കുക്കി ഭീകരവാദികൾ സ്‌പോൺസർ ചെയ്ത റിപ്പോർട്ടാണിതെന്നും പരാതിയിൽ പറയുന്നു.
എഡിറ്റേഴ്‌സ് ഗിൽഡ് റിപ്പോർട്ട് ഏകപക്ഷീയവും എരിതീയിൽ എണ്ണ പകരുന്നതുമാണെന്ന് മുഖ്യമന്ത്രി ബിരേൻ സിങ് ആരോപിച്ചു. നേരത്തേ അറിഞ്ഞിരുന്നെങ്കിൽ അവരെ സംസ്ഥാനത്തു കടത്തുകയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.