'5000 ടിക്കറ്റ് മാത്രമാണ് വിറ്റതെന്ന് കേട്ടപ്പോള്‍ ദ്രാവിഡും ഞെട്ടി; ജനം പ്രതികരിച്ചത് മന്ത്രിയുടെ കമന്റിനോട്'

Update: 2023-01-16 07:15 GMT

ഇന്ത്യ-ശ്രീലങ്ക ഏകദിനത്തില്‍ കാണികളെത്താതിരുന്നതിന് കാരണം മന്ത്രിയുടെ നെഗറ്റീവ് കമന്റാണെന്ന് ആവര്‍ത്തിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ). മന്ത്രിയുടെ വാക്കുകളോടുള്ള ജനങ്ങളുടെ പ്രതികരണമാണ് സ്റ്റേഡിയം കാലിയായി കിടക്കാന്‍ കാരണം. കെസിഎ ആണ് മല്‍സരം നടത്തുന്നതെന്ന് ജനങ്ങള്‍ക്ക് അറിയില്ല. സര്‍ക്കാര്‍ നടത്തുന്നുവെന്നാണ് കരുതുന്നതെന്നും കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജ് പറഞ്ഞു.

'ബോയ്‌കോട്ട് ക്രിക്കറ്റ്' എന്ന് സോഷ്യല്‍ മീഡിയ പ്രചാരണം തിരിച്ചടിയായി. കേരള ക്രിക്കറ്റ് അസോസിയേഷനാണ് മത്സരം നടത്തുന്നതെന്ന് കുറച്ചാളുകള്‍ക്ക് മാത്രമേ അറിയൂ. സര്‍ക്കാരാണ് മത്സരം നടത്തുന്നതെന്നാണ് ഭൂരിഭാഗം ആളുകളും കരുതുന്നത്. അപ്പോള്‍ അത്തരത്തിലൊരു കമന്റ് വരുമ്പോള്‍ ആളുകള്‍ സ്വാഭാവികമായി പ്രതികരിക്കുന്നത് അതിനോടാണെന്നും ജയേഷ് പറഞ്ഞു.

ഉല്‍സവങ്ങളും പരീക്ഷയും ഇന്ത്യ പരമ്പര നേരത്തേ നേടിയതുമാണ് കാണികള്‍ കുറയാന്‍ കാരണമായതെന്നാണ് കെസിഎ ബിസിസിഐയ്ക്ക് നൽകിയ വിശദീകരണം. 5000 ടിക്കറ്റ് മാത്രമാണ് വിറ്റതെന്ന് കേട്ടപ്പോള്‍ ഇന്ത്യൻ പരിശീലകൻ രാഹുല്‍ ദ്രാവിഡും ഞെട്ടി. തന്റെ സര്‍ക്കാരിനെയും മന്ത്രിയെയും ബിസിസിഐയ്ക്ക് മുന്നില്‍ കുറ്റപ്പെടുത്താന്‍ പറ്റില്ലല്ലോ എന്നും അദ്ദേഹം പറഞ്ഞു.

 

Similar News