സൗദിയിലെ ട്രാഫിക് പിഴ ഇളവ് ആറുമാസം കൂടി നീട്ടി

Update: 2024-10-18 04:44 GMT

സൗദിയിൽ ട്രാഫിക് പിഴയിൽ പ്രഖ്യാപിച്ച ഇളവ് ആറുമാസം കൂടി നീട്ടിയതായി മന്ത്രാലയം അറിയിച്ചു. കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് ഇളവ് നീട്ടി രാജ ഉത്തരവ് പുറപ്പെടുവിച്ചത്. 2025 ഏപ്രിൽ 18 വരെയാണ് ഇളവോട് കൂടി പിഴയടക്കാനുള്ള അവസരം. ട്രാഫിക് പിഴകളിൽ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചിരുന്ന ഇളവ് ഈ മാസം 18 ന് അവസാനിക്കാനിരിക്കെയാണ് സൽമാൻ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നിർദേശങ്ങൾ പ്രകാരം ഇളവ് കാലാവധി 2025 ഏപ്രിൽ 18 വരെ നീട്ടിയത്. 50 ശതമാനം ഇളവാണ് പുതുക്കിയ ഇളവ് കാലാവധിയിൽ ലഭിക്കുക. 2024 ഏപ്രിൽ 18 വരെയുള്ള ട്രാഫിക് നിയമലംഘനങ്ങൾക്കാണ് പുതിയ കാലാവധിയിൽ 50% വരെ ഇളവ് ലഭിക്കുക.

അതേസമയം ഏപ്രിൽ 18നു ശേഷമുള്ള പുതിയ പിഴകൾക്ക് 25 ശതമാനവും കുറവാണു നൽകിയിരുന്നത്. ഒന്നിലധികം പിഴ ചുമത്തപ്പെട്ടവർക്ക് അടുത്തവർഷം ഏപ്രിൽ 18ന് മുമ്പായി അവ ഒന്നിച്ചോ ഓരോന്നായോ അടക്കാനും സൗകര്യമുണ്ട്. തെറ്റായി പിഴ ചുമത്തപ്പെട്ടർക്ക് അപ്പീൽ സമർപ്പിക്കാനും അവസരമുപയോഗിക്കാം. റോഡുകളിൽ അഭ്യാസം കാണിക്കുക, പരമാവധി വേഗത്തിന്റെ 30 കിലോമീറ്റർ അധിക സ്പീഡിൽ വാഹനം ഓടിക്കുക, മദ്യമൊ മയക്കുമരുന്നോ ഉപയോഗിച്ച് വാഹനം ഓടിക്കുക എന്നിവ ഇളവിൽ പെടില്ലെന്ന് നേരത്തെ ട്രാഫിക് വിഭാഗം അറിയിച്ചിരുന്നു. റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള സുരക്ഷിത യാത്രകൾ പ്രോത്സാഹിപ്പിക്കാനും നിയമ ലംഘനങ്ങൾ വീണ്ടും ആവർത്തിക്കാതിരിക്കാനുമാണ് പുതുയ പ്രഖ്യാപനമെന്ന് മന്ത്രാലയം വ്യക്തമാക്കി.

Similar News