വ്യോമ സേവന സഹകരണം ശക്തിപ്പെടുത്തി ഒമാനും ടുണീഷ്യയും. ഇതുമായി ബന്ധപ്പെട്ട് 1985 മുതലുള്ള ഉടമ്പടി പുതുക്കുകയും ചെയ്തു. സുൽത്താനേറ്റിനെ പ്രതിനിധീകരിച്ച് സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് കരാറിൽ ഒപ്പുവെച്ചത്.
കരാർ പ്രകാരം ഒമാനിലേക്കും ടുണീഷ്യയിലേക്കും പരിധിയില്ലാത്ത നേരിട്ടുള്ള ഫ്ലൈറ്റുകൾ സുഗമമാക്കുകയും ഇരു രാജ്യങ്ങളുടെയും പ്രയോജനത്തിനായി പ്രവർത്തനപരവും സാങ്കേതികവുമായ സഹകരണം വർധിപ്പിക്കുകയും ചെയ്യും.
ഇരു രാജ്യങ്ങളിലെയും വിമാനത്താവളങ്ങൾക്കിടയിൽ പാസഞ്ചർ, കാർഗോ ഫ്ലൈറ്റുകൾ പ്രവർത്തിപ്പിക്കാൻ നിയുക്ത എയർലൈനുകളെ ഇത് പ്രാപ്തമാക്കുകയും കോഡ് ഷെയർ ക്രമീകരണങ്ങൾ അനുവദിക്കുകയും ചെയ്യും.
ഇത് വ്യോമഗതാഗത സേവനങ്ങളെ നിയന്ത്രിക്കുകയും സിവിൽ ഏവിയേഷൻ ബന്ധങ്ങൾ വളർത്തുകയും ചെയ്യുന്നുണ്ട്. ഇരു രാജ്യങ്ങളിലെയും സിവിൽ ഏവിയേഷൻ അധികാരികളിൽനിന്നുള്ള നിരവധി ഉദ്യോഗസ്ഥർ പങ്കെടുത്ത ചടങ്ങിൽ സി.എ.എ ചെയർമാൻ എൻജിനീയർ നായിഫ് ബിൻ അലി അൽ അബ്രിയാണ് കരാർ ഒപ്പിട്ടത്.