ഒമാനിൽ അരക്കോടി ജനങ്ങൾ ; ഇരുപത് ലക്ഷവും പ്രവാസികൾ

Update: 2022-12-23 13:13 GMT


മസ്കറ്റ് : അമ്പത് ലക്ഷത്തോടടുത്ത് ഒമാനിലെ ജനസംഖ്യ. ഒമാൻ ദേശിയ സ്ഥിതി വിവര മന്ത്രാലയമാണ് 2022 വർഷാവസാനത്തിൽ ജനസംഖ്യ വർദ്ധനവ് പുറത്തു വിട്ടത്. 2022 നവംബർ അവസാനം വരെയുള്ള കണക്കുകള്‍ പ്രകാരമാണ് ഒമാനിലെ ജനസംഖ്യ അരക്കോടിയിലേക്ക് അടുക്കുന്നത്. ഇവരില്‍ ഇരുപത് ലക്ഷം പേരും പ്രവാസികളാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

ഗവര്‍ണറേറ്റുകള്‍ തിരിച്ചുള്ള കണക്കുകളില്‍ മസ്‍കത്തിലാണ് ഏറ്റവും കൂടുതൽ പേര്‍ താമസിച്ചു വരുന്നത്. 1,463,218 ആണ് മസ്കത്ത് ഗവര്‍ണറേറ്റിലെ ജനസംഖ്യ. അതേസമയം ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ളത് അൽ വുസ്ത ഗവർണറേറ്റിലാണ്‌. 58,519 ആളുകളാണ് ഇവിടെയുള്ളത്. ഒരു മാസം കൊണ്ടുമാത്രം ജനസംഖ്യയില്‍ 27,922ന്റെ വർദ്ധനവുണ്ടായെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഒക്ടോബര്‍ അവസാനത്തിൽ 48,76,125 ആയിരുന്നു രാജ്യത്തെ ജനസംഖ്യയെങ്കില്‍ നവംബര്‍ അവസാനത്തിലെത്തിയപ്പോൾ ഇത് 49,04,047 ആയി ഉയർന്നിട്ടുണ്ട്. പ്രവാസികളുടെ എണ്ണത്തിലും വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒക്ടോബർ അവസാനത്തിൽ രാജ്യത്തെ പ്രവാസികളുടെ എണ്ണം 20,19,348 ആയിരുന്നുവെങ്കില്‍ നവംബര്‍ അവസാനത്തോടെ ഇത് 20,42,630 ആയി. സ്വദേശികളുടെ എണ്ണം ഒക്ടോബറില്‍ 28,56,777 ആയിരുന്നത് ഒരു മാസം കൊണ്ട് 28,61,417 ആയാണ് വര്‍ദ്ധിച്ചത്. ആകെ 4640 പേരുടെ വര്‍ദ്ധനവ് സ്വദേശികളുടെ എണ്ണത്തിലുണ്ടായി.

Similar News