കാര്യങ്ങൾ ചിലർ നിയന്ത്രിക്കാൻ ശ്രമിക്കുന്നു; എഐസിസിക്കെതിരെ തരൂർ

Update: 2022-10-10 09:05 GMT

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ എഐസിസി നേതൃത്വത്തിനെതിരെ ശശി തരൂർ. ഗാന്ധി കുടുംബത്തിനും തെരഞ്ഞെടുപ്പ് സമിതിക്കുമപ്പുറം ചിലർ കാര്യങ്ങൾ നിയന്ത്രിക്കാൻ ശ്രമിക്കുകയാണെന്ന് ശശി തരൂർ പറഞ്ഞു. അതേസമയം, പിസിസികൾക്കെതിരായ ശശി തരൂരിൻറെ പരാതി തെരഞ്ഞെടുപ്പ് സമിതി ഉടൻ പരിഗണിക്കില്ല.

ഖാർഗെക്ക് വേണ്ടി വോട്ട് തേടാൻ പ്രധാന നേതാക്കളെല്ലാം രംഗത്തെത്തി. തെരഞ്ഞെടുപ്പ് പ്രചാരണം അട്ടിമറിക്കാൻ എഐസിസിസി തലപ്പത്ത് നിന്ന് ഉന്നത തല ഇടപെടലുണ്ടായെന്നാണ് തരൂർ കരുതുന്നത്. ഔദ്യോഗിക സ്ഥാനാർത്ഥിയില്ലെന്ന് ഗാന്ധി കുടുംബവും, തെരഞ്ഞെടുപ്പ് സമിതിയും ആവർത്തിക്കുന്നു. എങ്കിൽ പിന്നെ ഖാർഗെക്ക് പിന്നിൽ മുഴുവൻ സംവിധാനവും അണിനിരക്കുന്നതെന്തിനെന്ന ചോദ്യമാണ് തരൂർ ഉന്നയിക്കുന്നത്.

ഉന്നതങ്ങളിൽ നിന്ന് വലിയ സമ്മർദ്ദമുണ്ടെന്ന് വോട്ടർമാർ തന്നോട് പറഞ്ഞതായി ചില ഇംഗ്ലീഷ് മാധ്യമങ്ങളോട് ശശി തരൂർ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ആരാണെന്ന കാര്യം ശശി തരൂർ വ്യക്തമാക്കിയിട്ടില്ല. അതേസമയം മുലായം സിംഗിനോടുള്ള ആദര സൂചകമായി ഉത്തർപ്രദേശിലെ ഇന്നത്തെ പ്രചാരണം ശശി തരൂർ റദ്ദാക്കി. കൊൽക്കത്തയിലും അസമിലുമാണ് മല്ലികാർജ്ജുൻ ഖാർഗെയും പ്രചാരണം. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ നേതാക്കളെ അസമിലേക്ക് വിളിപ്പിച്ചാണ് ഖർഗെ വോട്ട് തേടുന്നത്.

Tags:    

Similar News