ഗ്യാൻവാപി വിവാദം ; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി, എല്ലാ ഹർജികളും ഒന്നിച്ചാക്കാൻ ഹിന്ദു സംഘടനകൾക്ക് നിർദേശം

Update: 2024-02-06 13:47 GMT

വാരാണസിയിലെ ഗ്യാൻവാപി പള്ളിയിലെ പൂജയോടനുബന്ധിച്ച് തുടരെ തുടരെ ഹർജികൾ നൽകുന്നതിൽ വിമർശനവുമായി അലഹബാദ് ഹൈക്കോടതി. എല്ലാ ഹർജികളും ഒന്നിച്ചാക്കണമെന്ന് ഹിന്ദു വിഭാഗത്തോട് ജഡ്ജി പറഞ്ഞു. പല ഹർജികളും പബ്ലിസിറ്റിക്ക് വേണ്ടിയാണെന്നും കോടതി വിമർശിച്ചു. അതേസമയം, പള്ളി കമ്മറ്റിയുടെ ഹർജിയിലെ ഭേദഗതി കോടതി അനുവദിച്ചു. നാളെ പത്തു മണിക്ക് ഹർജി വീണ്ടും പരിഗണിക്കും.

രൂക്ഷ വിമർശനമാണ് ഹൈക്കോടതി നടത്തിയത്. ഇരു വിഭാഗത്തിന്റെയും പുരോഹിതന്മാർ ടി വി ചാനലുകളിൽ ഇരുന്ന് പ്രസ്താവനകൾ നടത്തുന്നത് ശ്രദ്ധയിൽ പെട്ടെന്ന് കോടതി പറഞ്ഞു. എന്നാൽ ഇത് ശരിയല്ലെന്നും നിലവിൽ കോടതി പരിഗണനയിൽ ഇരിക്കുന്ന വിഷയത്തിൽ പ്രസ്താവനകൾ പാടില്ലെന്നും അലഹബാദ് ഹൈക്കോടതി വിലക്കിയിട്ടുണ്ട്. അതേസമയം, കനത്ത സുരക്ഷയിൽ ഗ്യാൻവാപി മസ്ജിദിലെ അറയിൽ പൂജ തുടരുന്നുണ്ട്. പൂജക്ക് താൽക്കാലിക സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. മുപ്പത് വർഷത്തിന് ശേഷമാണ് ഇവിടെ പൂജ ചടങ്ങുകൾ നടന്നത്.

മുൻപ് 1993ൽ റീസീവർ ഭരണത്തിന് പിന്നാലെയാണ് അന്നത്തെ മുലായം സിംഗ് സർക്കാർ പൂജകൾ വിലക്കിയത്. പൂജക്ക് അനുമതി നൽകിയതിനെതിരെ മസ്ജിദ് കമ്മിറ്റി ഹൈക്കോടതിയിൽ ഹർജി നൽകുന്നതിന് മുമ്പ് പൂജ പൂർത്തിയാക്കിയിരുന്നു. അപ്പീൽ അടിയന്തരമായി കേൾക്കണമെന്ന് ആവശ്യപ്പെട്ടാണ് അലഹബാദ് ഹൈക്കോടതിയിൽ മുസ്സീം വിഭാഗത്തിന്റെ ഹർജി എത്തിയത്. ജില്ലാ കോടതി വിധിക്കെതിരെ അടിയന്തര വാദത്തിന് സുപ്രിം കോടതിയെ മുസ്ലീം വിഭാഗം ആദ്യം സമീപിച്ചിരുന്നു. എന്നാൽ വിധിക്കെതിരെ ഹൈക്കോടതിയിൽ പോകാനാണ് രജിസ്ട്രി നിർദേശം നൽകിയത്. ഗ്യാൻവാപി വിഷയത്തിൽ യുപി ഭരണകൂടത്തിൻറെ ഇടപെടൽ വ്യക്തമാക്കുന്നതാണ് ജില്ലാ മജിസ്ട്രേറ്റ് പൂർജയ്ക്ക് തിടുക്കത്തിൽ സൗകര്യം ഒരുക്കിയ നടപടി. 

Tags:    

Similar News