കുവൈത്തിലെ നാടുകടത്തൽ കേന്ദ്രത്തിൽ വിമാന ടിക്കറ്റിനായി കാത്തിരിക്കുന്ന 3500 പേരിൽ മലയാളികളും

Update: 2022-09-24 06:37 GMT

കുവൈത്തിലെ നാടുകടത്തൽ കേന്ദ്രങ്ങളിൽ തിങ്ങിനിറഞ്ഞ നിയമലംഘകരിൽ മലയാളികളും. 3500 ഓളം വിദേശികളാണ് തൊഴിൽ കരാർ അവസാനിച്ചതിനു ശേഷവും രാജ്യത്ത് തുടർന്ന് പോന്നത്. വിവിധ കമ്പനികളുമായി തൊഴിൽ കരാർ അവസാനിപ്പിച്ച് നിയമലംഘകരായി തുടരുന്നതിനിടെ പരിശോധനയിൽ പിടിയിലായവരാണ് ഭൂരിപക്ഷം പേരും. ഇവരിൽ ഇന്ത്യക്കാരും ഉണ്ടെന്നാണ് സൂചന.പലരുടെയും യാത്രാ നടപടികൾ ശരിയാക്കിയെങ്കിലും നാട്ടിലേക്കുള്ള ടിക്കറ്റിന് പണം ഇല്ലാത്തതിനാൽ ഇവിടെ തന്നെ തുടരുകയാണ്.

ഇവർക്കുള്ള താമസം, ഭക്ഷണം, വെള്ളം, വൈദ്യസഹായം എന്നീ ഇനത്തിൽ കുവൈത്തിന് വൻ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതായി അധികൃതർ വ്യക്തമാക്കി.നിലവിൽ താൽക്കാലിക തടങ്കൽ കേന്ദ്രങ്ങൾ നിറഞ്ഞതിനാൽ വിമാന ടിക്കറ്റില്ലാതെ എത്തുന്നവരെ സ്വീകരിക്കാനാവാത്ത അവസ്ഥയാണ്. ഇവരെ തിരിച്ചയക്കുന്നതിന്റെ ചെലവ് സ്പോൺസറിൽനിന്ന് ഈടാക്കുമെന്നും അധികൃതർ അറിയിച്ചു.ടിക്കറ്റിനുള്ള പണം കൈവശമുള്ളവർക്ക് നാടുവിടാൻ അവസരമൊരുക്കും. അല്ലാത്തവരുടെ കമ്പനിയുമായി ബന്ധപ്പെട്ട് നടപടിയെടുക്കുംവരെ തടവിൽ തുടരേണ്ടിവരും. പണം നൽകാൻ വിസമ്മതിക്കുന്ന കമ്പനി അക്കൗണ്ട് മരവിപ്പിക്കും.

Similar News