വയനാട് ഉരുൾപൊട്ടലിൽ മരണം 166 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

Update: 2024-07-31 06:14 GMT

ഉരുൾ പൊട്ടലുണ്ടായ വയനാട്ടിൽ മരണം 166 ആയി. 191 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. പരിക്കേറ്റ ഏതാനും പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. 89 പേരെ കണ്ടെത്തിയിട്ടില്ല. 143 മൃതദേഹങ്ങളുെട പോസ്റ്റ്മോർട്ടം പൂർത്തിയായി. 83 പേരെ തിരിച്ചറിഞ്ഞു. 191 പേരാണ് ചികിത്സയിലുള്ളത്.

രണ്ടാംദിന രക്ഷാദൗത്യം പുരോഗമിക്കുന്നു. നാലു സംഘങ്ങളായി 153 രക്ഷാപ്രവർത്തകർ മുണ്ടക്കൈയിലെത്തി. കാലാവസ്ഥ അനുകൂലമെങ്കിൽ വ്യോമസേനയുടെ ഹെലികോപ്റ്റർ എത്തിച്ചും രക്ഷാപ്രവർത്തനം നടത്തും. ഏഴിമല നാവിക അക്കാദമിയിലെ 60 സംഘം രക്ഷാപ്രവർത്തനത്തിന് ചൂരൽമലയിലെത്തി. ലഫ്റ്റനന്റ് കമാൻഡന്റ് ആഷിർവാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. 45 നാവികർ, അഞ്ച് ഓഫിസർമാർ, 6 ഫയർ ഗാർഡ്സ് ഒരു ഡോക്ടർ തുടങ്ങിയവരാണ് സംഘത്തിലുള്ളത്.

ഔദ്യോഗികമായി മരണം സ്ഥിരീകരിച്ച 123 പേരുടെയും പോസ്റ്റ്മോർട്ടം പൂർത്തിയായതായി അധികൃതർ അറിയിച്ചു. മലപ്പുറത്ത് നിന്നുള്ള മൃതദേഹങ്ങൾ വയനാട്ടിൽ എത്തിക്കും. നിലവിൽ 99 പേരാണ് അഞ്ച് ദുരിതാശ്വാസ ക്യാമ്പുകളിലായി ഉള്ളത്. ഇവരിൽ 98 പേർ വയനാട്ടിലും ഒരാൾ മലപ്പുറത്തുമാണ്. ആകെ 195 പേരാണ് ആശുപത്രികളിൽ എത്തിയത്. ഇതിൽ 190 പേർ വയനാട്ടിലും അഞ്ച് പേർ മലപ്പുറത്തുമായിരുന്നു. വയനാട്ടിൽ എത്തിയ 190 പേരിൽ 133 പേർ വിംസ് ആശുപത്രിയിലും 28 പേർ മേപ്പാടി കുടുംബരോഗ്യ കേന്ദ്രത്തിലും 24 പേർ കൽപ്പറ്റ ജനറൽ ആശുപത്രിയിലും അഞ്ച് പേർ വൈത്തിരി താലൂക്ക് ആശുപത്രിയിലും എത്തി. നിലവിൽ 97 പേർ വയനാട്, മലപ്പുറം ജില്ലകളിലായി ചികിത്സയിലുണ്ട്. ഇതിൽ 92 പേരും വയനാട്ടിലാണ്.

Tags:    

Similar News