ദി ഹിന്ദു പത്രത്തിൽ വന്ന വിവാ​ദഭാ​ഗം എഴുതിച്ചേർത്തത് മുഖ്യമന്ത്രിയുടെ അറിവോടെ; ഏജൻസിക്കെതിരെ കേസെടുക്കാൻ ധൈര്യം ഉണ്ടോ?: സതീശൻ

Update: 2024-10-02 09:12 GMT

മുഖ്യമന്ത്രിയുടെ അനുവാദത്തോടെ എഴുതി കൊടുത്തതാണ് ദി ഹിന്ദു പത്രത്തിൽ വന്ന വിവാദ പരാമർശമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇവർ ഏത് പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നവരാണെന്ന് എല്ലാർക്കും അറിയാം. മുഖ്യമന്ത്രി ഭിന്നിപ്പുണ്ടാക്കാൻ സ്വർണ്ണ കള്ളക്കടത്തിനെ ഉപയോഗിച്ചു. ഇപ്പോൾ വീണിടത്ത് കടന്ന് ഉരുളുകയാണെന്നും സതീശൻ മാധ്യമങ്ങളോട് പ്രതികരിച്ചു. 

ഏജൻസിക്കെതിരെ കേസെടുക്കാൻ ധൈര്യം ഉണ്ടോ?. ഡൽഹിയിലെ ഏമാൻമാരെ സന്തോഷിപ്പിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നു. സിപിഎമ്മിന്റെ രാഷ്ട്രീയ ജീർണ്ണത ഇടതുമുന്നണിയുടെ രാഷ്ട്രീയ ശിഥിലീകരണത്തിന് കാരണമാകുകയാണ്. സിപിഎം പ്രതിപക്ഷത്തായിരുന്നപ്പോൾ ഏതെങ്കിലും ഒരു സമരം ഓർക്കുന്നുണ്ടോയെന്നും സതീശൻ ചോദിച്ചു. അതേസമയം, മുഖ്യമന്ത്രിയുടെ അഭിമുഖത്തിനെതിരെ ഡിജിപിക്ക് പരാതി നൽകിയിരിക്കുകയാണ് യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കി. മുഖ്യമന്ത്രിയുടെ അഭിമുഖത്തിൽ അച്ചടിച്ചുവന്നത് വർഗീയ സ്വഭാവമുള്ള പരാമർശമാണെന്ന് പരാതിയിൽ പറയുന്നു. ദി ഹിന്ദു ദിനപത്രത്തിനും പിആർ ഏജൻസിക്കും എതിരെയാണ് അബിൻ പരാതി നൽകിയിരിക്കുന്നത്.

ഹിന്ദുവിലെ അഭിമുഖം വർഗീയത നിറഞ്ഞതാണെന്ന് അബിൻ വർക്കി പ്രതികരിച്ചു. ഇതിന് എന്താണ് കുഴപ്പം എന്ന് മന്ത്രിമാർ വരെ ചോദിച്ചു. പിന്നീട് മുഖ്യമന്ത്രി അത് തിരുത്തി. കേരളത്തിൽ ഒരു കലാപ അന്തരീക്ഷം സൃഷ്ടിക്കാൻ അഭിമുഖം കാരണമായി. വ്യാജ വാർത്ത ഉണ്ടാക്കി കലാപം സൃഷ്ടിക്കാൻ ശ്രമിച്ചതിനാണ് പരാതി നൽകിയിരിക്കുന്നത്. എറണാകുളത്തെ മാധ്യമ പ്രവർത്തകർക്കെതിരെ മണിക്കൂറുകൾക്കുള്ളിലാണ്‌ കേസെടുത്തത്.ആ ചരിത്രം മറക്കരുത്. ഇവിടെ കലാപാഹ്വാനം നടത്തിയിട്ടും കേസെടുക്കാൻ വൈകുന്നുവെന്നും അബിൻ വർക്കി മാധ്യങ്ങളോട് പ്രതികരിച്ചു. 

അതേസമയം, വിവാദ അഭിമുഖത്തിലെ പിആർ ഏജൻസി സഹായത്തിൽ മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും ഇനിയും പ്രതികരിച്ചിട്ടില്ല. ഏജൻസിയെ തള്ളിപ്പറയാത്ത മുഖ്യമന്ത്രിയുടെ നിലപാട് ഏജൻസിയുമായുള്ള ബന്ധത്തിൻറെ തെളിവാണെന്ന വാദവും ശക്തമാകുന്നുണ്ട്. മുഖം മിനുക്കാൻ അഭിമുഖം നൽകിയ ദി ഹിന്ദു നൽകിയ വിശദീകരണം മുഖ്യമന്ത്രിയുടെ മുഖത്തേറ്റ കുത്താണ്. ഖേദപ്രകടനത്തിനപ്പുറം വൻവിവാദമായത് മൂന്ന് കാര്യങ്ങളാണ്. അഭിമുഖം ആവശ്യപ്പെട്ടത് കെയ് സൺ എന്ന പിആർ ഏജൻസി, അഭിമുഖത്തിൽ ഏജൻസി പ്രതിനിധികളുടെ സാന്നിധ്യം, ഏജൻസി നൽകിയ വിവരങ്ങളും ചേർത്ത അഭിമുഖം, ഒരു പിആർ ഏജൻസിക്ക് മുഖ്യമന്ത്രിയിൽ ഇത്രസ്വാധീനമോ എന്നാണ് ഉയരുന്ന വലിയ ചോദ്യം.

ദി ഹിന്ദുവിൻ്റെ വിശദീകരണം കത്തിപ്പടരുമ്പോഴും ഏജൻസിയെ ഇതുവരെ മുഖ്യമന്ത്രിയോ ഓഫീസോ തള്ളുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള ചിലർക്ക് ഏജൻസിയുമായി ബന്ധമുണ്ടെന്ന വിവരമുണ്ട്. ഈ സാഹചര്യത്തിലാണ് ഏജൻസിയെ തള്ളിപ്പറയാത്തതെന്നാണ് വിവരം. 

Tags:    

Similar News