പൊലീസ് പിന്തുടർന്ന കാർ മറിഞ്ഞ് വിദ്യാർഥി മരിച്ച സംഭവം; 3 പൊലീസുകാർക്ക് സ്ഥലംമാറ്റം

Update: 2023-08-30 04:00 GMT

കാസർകോട്ട് കാർ അപകടത്തിൽപ്പെട്ട് വിദ്യാർഥി മരിച്ച സംഭവത്തിൽ പൊലീസുകാർക്കെതിരെ നടപടി. വിദ്യാർഥികളെ പിന്തുടർന്ന എസ്ഐ ഉൾപ്പെടെ മൂന്നു പേരെ സ്ഥലംമാറ്റി. എസ്ഐ രജിത്, സിപിഒ ദീപു, രഞ്ജിത് എന്നിവരെയാണ് സ്ഥലം മാറ്റിയത്. അന്വേഷണത്തിന്റെ ഭാഗമായാണ് നടപടിയെന്നാണ് വിശദീകരണം. പൊലീസിനെ കണ്ട് ഓടിച്ചുപോയ കാർ തലകീഴായി മറിഞ്ഞ് ഗുരുതരമായി പരുക്കേറ്റ അംഗടിമുഗർ ഗവ.ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാ‍ർഥി ഫർഹാസ് (17) കഴിഞ്ഞ ദിവസം മരിച്ചിരുന്നു. പൊലീസ് പിന്തുടർന്നതാണ് അപകട കാരണമായതെന്ന് പരാതി ഉയർന്ന സാഹചര്യത്തിലാണ് നടപടി. ഈ മാസം 25ന് സ്കൂളിൽ ഓണ പരിപാടി നടന്ന ദിവസം ഉച്ചയ്ക്കാണ് അപകടം സംഭവിച്ചത്. 

കാർ നിർത്തി അതിനകത്ത് ഉണ്ടായിരുന്ന സഹപാഠികളുമായി സംസാരിക്കുന്നതിനിടെയാണു പൊലീസ് എത്തിയത്. കാറിന്റെ പിന്നിൽ നിർത്തിയ ജീപ്പിൽ നിന്നു പൊലീസുകാർ ഇറങ്ങി അടുത്തേക്ക് പോകുന്നതിനിടെ കാർ പിന്നോട്ട് എടുക്കുകയും ജീപ്പിലിടിക്കുകയുമായിരുന്നു. തുടർന്നു കാർ ഓടിച്ചു മുന്നോട്ടു പോയി. അൽപസമയത്തിനു ശേഷം കാർ അംഗടിമുഗറിൽ കാർ തലകീഴായി മറിഞ്ഞ നിലയിൽ കാണപ്പെട്ടു. പരുക്കേറ്റ വിദ്യാർഥിയെ ആദ്യം കുമ്പള ആശുപത്രിയിൽ എത്തിക്കുകയും പിന്നീട് മംഗളുരുവിലേക്കു മാറ്റുകയായിരുന്നു. നിർത്തിയിട്ടിരുന്ന കാർ പരിശോധിക്കാൻ എത്തിയപ്പോൾ വിദ്യാർഥികൾ വാഹനവുമായി പോ‌വുകയായിരുന്നെന്നാണ് പൊലീസ് ഭാഷ്യം. എന്നാൽ കുട്ടികൾ പേടിച്ചാണു വാഹന ഓടിച്ചതെന്നും പിന്നാലെ പൊലീസ് വാഹനവും ഉണ്ടായിരുന്നെന്നാണ് ആരോപണം. ഫർഹാസിനെ കൂടാതെ കാറിൽ നാലു കുട്ടികളും കൂടി ഉണ്ടായിരുന്നു. ഇവർക്കു നിസാര പരിക്കുകളുണ്ട്.

Tags:    

Similar News