മുഖ്യമന്ത്രിയുടെ ഗൺമാനെയും സുരക്ഷ ഉദ്യോഗസ്ഥരെയും നേരിടും: സതീശൻ

Update: 2023-12-16 06:30 GMT

മുഖ്യമന്ത്രിയുടെ ഗൺമാനെയും സുരക്ഷ ഉദ്യോഗസ്ഥരെയും നേരിടുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കെഎസ്‍യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചവരുടെ  വീടും നാടും ഞങ്ങൾക്കറിയാം. കോൺഗ്രസുകാർ വിചാരിച്ചാൽ ഇത്തരക്കാർ വീടിന് പുറത്തിറങ്ങി നടക്കില്ല. ഗൺമാൻ മാധ്യമപ്രവർത്തകന്റെ കഴുത്തിൽ കുത്തിപ്പിടിച്ചുവെന്നും സതീശൻ പറ‍ഞ്ഞു.

ശബരിമലയിൽ ഡ്യൂട്ടിക്ക് വിടാൻ പൊലീസില്ലാത്തപ്പോൾ നവകേരള സദസിന് 2000 ത്തിലധികം പൊലീസുകാരുടെ സുരക്ഷാ സന്നാഹമാണുള്ളത്. പ്രതിഷേധിക്കുന്നവരെ മാരകായുധങ്ങളുപയോഗിച്ചാണ് മർദ്ദിച്ചത്. മുഖ്യമന്ത്രി ക്രിമിനലുകളെ കൂടെ കൊണ്ടു നടക്കുന്നു. പൊലീസ് ഫോഴ്സിലെ പേരു കേട്ട ക്രിമിനലുകളാണ് ഒപ്പമുള്ളതെന്നും സതീശൻ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഭാഷയിൽ പറഞ്ഞാൽ ജീവൻ രക്ഷാ പ്രവർത്തനങ്ങൾ ഞങ്ങളും നടത്തും. മുഖ്യമന്ത്രിയുടെ സമനില തെറ്റിയിരിക്കുകയാണ്. സാഡിസ്റ്റ് മനോനിലയാണ് മുഖ്യമന്ത്രിക്ക്. മര്യാദയുടെ അതിർവരമ്പ് ലംഘിക്കുകയാണ്. രാജാവ് എഴുന്നള്ളുമ്പോൾ പ്രതിഷേധം പാടില്ലെന്നാകും. മുഖ്യമന്ത്രി മരുന്നു കഴിക്കാൻ മറന്ന് പോവുന്നുണ്ടെന്നാണ് സംശയം, മന്ത്രിമാരതെടുത്ത് കൊടുക്കണം. കമ്യൂണിസത്തെ കുഴിച്ചുമൂടാനുള്ള അവസാനത്തെ യാത്രയാണ് നവകേരള യാത്രയെന്നും സതീശൻ പറഞ്ഞു.

Tags:    

Similar News