ബസ് ജീവനക്കാരന് മർദനം: കൊച്ചിയിൽ എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

Update: 2023-06-26 01:01 GMT

മഹാരാജാസ് കോളജിനു മുന്നിൽ സ്വകാര്യ ബസ് തടഞ്ഞിട്ടു ജീവനക്കാരനെ മർദിച്ച സംഭവത്തിൽ 5 എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. എ.ആർ.അനന്ദു, ഹാഷിം, ശരവണൻ, ഷിഹാബ്, മുഹമ്മദ് അഫ്രീദ് എന്നിവരാണു അറസ്റ്റിലായത്. വിദ്യാർഥി കൺസഷനുമായി ബന്ധപ്പെട്ട് രണ്ടാഴ്ച മുൻപുണ്ടായ തർക്കത്തിന്റെ തുടർച്ചയായിരുന്നു ഞായറാഴ്ച നടന്ന ആക്രമണം. മർദനമേറ്റ കണ്ടക്ടർ കൺസഷൻ നൽകാതെ വിദ്യാർഥികളോട് മോശമായി പെരുമാറുന്നത് പതിവായിരുന്നെന്ന് എസ്എഫ്ഐ ആരോപിക്കുന്നു. ചോറ്റാനിക്കര – ആലുവ റൂട്ടിലെ 'സാരഥി' ബസ് കണ്ടക്ടർ ജെഫിന് നേരെയായിരുന്നു ആക്രമണം. ഉച്ചയ്ക്ക് കോളജിനു മുന്നിൽ ബസ് എസ്എഫ്ഐക്കാർ തടഞ്ഞിടുകയായിരുന്നു. തുടർന്ന് കണ്ടക്ടറെ ബസിൽനിന്നു വലിച്ച് റോഡിലിട്ട് മുഖത്തടിക്കുകയും ക്രൂരമായി ആക്രമിക്കുകയും ചെയ്തു. രണ്ടാഴ്ച മുൻപാണു പ്രശ്നങ്ങളുടെ തുടക്കം.

നാല് വിദ്യാർഥികൾ രാവിലെ ആറുമണി കഴിഞ്ഞ സമയത്ത് ബസ് കൺസഷൻ ആവശ്യപ്പെട്ടു. ഏഴുമണി മുതലാണ് കൺസഷൻ സമയമെന്നും ടിക്കറ്റിന്റെ മുഴുവൻ പണവും വേണമെന്നും ബസ് ജീവനക്കാർ പറഞ്ഞു. തുടർന്ന് രണ്ടുകൂട്ടരും തമ്മിൽ വാക്കുതർക്കമുണ്ടായി. ബസ് ജീവനക്കാർക്കെതിരെ പരാതി നൽകുകയും കേസെടുക്കുകയും ചെയ്തിരുന്നു. ഈ സംഭവങ്ങളുടെ തുടർച്ചയായാണ് ആക്രമണമെന്നാണു ബസ് ജീവനക്കാർ പറയുന്നത്.

Tags:    

Similar News