കോളേജുകളിൽ എസ്എഫ്‌ഐ ഇടിമുറിയെന്ന് പ്രതിപക്ഷം; എസ്എഫ്ഐ പ്രവർത്തകരായതു കൊണ്ട് 35 പേർ കൊല ചെയ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി

Update: 2024-07-04 06:32 GMT

പുറത്തു നിന്നുള്ള ആൾക്കാർ കെഎസ്യുക്കാർക്ക് ഒപ്പം എത്തിയതാണ് കാര്യവട്ടം ക്യാമ്പസിലെ സംഘർഷത്തിന് കാരണമെന്ന് മുഖ്യമന്ത്രി. എം വിൻസെൻറിൻറെ അടിയന്തര പ്രമേയ നോട്ടീസിനാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. പതിനഞ്ചോളം എസ്എഫ്‌ഐ പ്രവർത്തകക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇരുപതോളം കെഎസ്യു യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്. പൊലീസ് സ്റ്റേഷൻ ഉപരോധിക്കുകയും കല്ലെറിയുകയും ചെയ്ത സംഭവത്തിലാണ് കേസ്.

പൊലീസ് സ്റ്റേഷനിൽ ഉണ്ടായ സംഘർഷത്തിന്റെ പേരിൽ ഇരുപതോളം എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഹോസ്റ്റൽ ഉണ്ടായ സംഘർഷത്തിന്റെ പേരിൽ ഏഴ് എസ്എഫ്‌ഐ പ്രവർത്തകർ ഉൾപ്പെടെ ഒമ്പത് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. മെഡിക്കൽ കോളേജ് പൊലീസ് അഞ്ച് പേരെ പ്രതികളാക്കി മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. യാതൊരു രാഷ്ട്രീയ വിവേചനവും നടപടികളിൽ കാണിച്ചിട്ടില്ല. ശക്തമായ അന്വേഷണം നടത്തി നടപടികൾ ഉണ്ടാകും. സംഘർഷം ഒഴിവാക്കാനുള്ള മുൻകരുതലിന് നിർദ്ദേശം നൽകിയിട്ടുണ്ട്. രാഷ്ട്രീയ വിവേചനം ഇല്ലാതെ പൊലീസ് നടപടി എടുത്തെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

എസ്എഫ്‌ഐയുടെ അതിക്രമങ്ങളെ ന്യായീകരിക്കുന്ന നടപടിയാണ് എന്നും മുഖ്യമന്ത്രി സ്വീകരിച്ചിട്ടുള്ളതെന്ന് എം,വിൻസൻറ് പറഞ്ഞു. എസ്എഫ്‌ഐക്ക് മുഖ്യമന്ത്രി രാഷ്ട്രീയ പിന്തുണ നൽകുന്നു. ഇതിനുള്ള ചുട്ട മറുപടിയാണ് തിരഞ്ഞെടുപ്പിലെ റിസൾട്ട്. സിദ്ധാർഥൻറെ മരണത്തിലെ പ്രതികൾക്ക് പരീക്ഷ എഴുതാൻ വരെ സൗകര്യം ചെയ്തു കൊടുത്തു. കെഎസ്യു തിരുവനന്തപുരം ജില്ലാ സെക്രട്ടറി സാൻജോസിനെ കഴുത്തിന് കുത്തിപ്പിടിച്ച് വലിച്ചിഴചാണ് ഹോസ്റ്റലിൽ കൊണ്ടുപോയത്. പിന്നീട് എസ്എഫ്‌ഐയുടെ ഇടിമുറിയിലേക്കാണ് കൊണ്ടുപോയത്. ഇടിമുറിയുടെ നമ്പർ 121. എല്ലാ കോളേജുകളിലും എസ്എഫ്‌ഐ ഇടിമുറിയുണ്ട്. പ്രത്യയശാസ്ത്രത്തിന്റെ അടിത്തറയിൽ അല്ല ഇടിമുറിയുടെ പിൻബലത്തിലാണ് എസ്എഫ്‌ഐ പ്രവർത്തിക്കുന്നത്. പരാതിയില്ലെന്ന് സാൻജോസിനെ കൊണ്ട് എഴുതി വാങ്ങിച്ചു. ഇത് വീഡിയോയിൽ റെക്കോർഡ് ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു.

വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം എസ്എഫ്‌ഐക്കാർ ആക്രമിച്ചു എന്നായിരുന്നല്ലോ പ്രചാരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ മാധ്യമങ്ങളും പ്രചരിപ്പിച്ചു. പിന്നീടാണ് വസ്തുതകൾ പുറത്തുവന്നത്. ഗാന്ധി ചിത്രം തകർത്തതാരാണ്. നിങ്ങൾ എന്തിനാണ് അതിനെ ന്യായീകരിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. എസ്എഫ്‌ഐ പ്രവർത്തകരായതു കൊണ്ട് മാത്രം 35 എസ്എഫ്‌ഐക്കാർ കൊല ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ ഏതെങ്കിലും ഒരു അനുഭവം കെഎസ്യുവിന് പറയാനുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. പ്രതിപക്ഷം ബഹളം വെച്ചതുകൊണ്ടോ അവർക്ക് വേണ്ടി മാധ്യമങ്ങൾ ബഹളം വച്ചത് കൊണ്ടോ വസ്തുത വസ്തുതയല്ലാതാകില്ലെന്നും അദ്ദേഹം പറഞ്ഞു

ആരെയും തല്ലിക്കൊല്ലാനുള്ള ലൈസൻസ് കേരളത്തിലെ മുഖ്യമന്ത്രി തന്നെ നൽകുന്നത് ജനം വിലയിരുത്തട്ടെയെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. നെറികെട്ട രാഷ്ട്രീയത്തിന്റെ ഇങ്കുബേറ്ററിൽ വിരിയിക്കുന്ന ഗുണ്ടപട നിങ്ങളെയും കൊണ്ടേ പോകുവെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ ബഹളത്തിനിടെ നടപടികൾ പൂർത്തിയാക്കി സഭ പിരിഞ്ഞു

Tags:    

Similar News