10 പേരുടെ സാംപിള്‍ നിപ പരിശോധനയ്ക്ക് അയച്ചു; മലപ്പുറത്ത് കണ്‍ട്രോള്‍ റൂം തുറന്നു

Update: 2024-09-16 11:06 GMT

മലപ്പുറത്ത് നിപ രോഗലക്ഷണങ്ങളുള്ള 10 പേരുടെ സാംപിൾ ആരോഗ്യവകുപ്പ് ശേഖരിച്ചു. ഇത് കോഴിക്കോട്ടെ ലാബിൽ പരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചു. സമ്പർക്കപ്പട്ടികയിൽ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് പരിശോധന തുടങ്ങി. ബംഗളൂരുവിൽ നിന്നും എത്തിയ ശേഷം, നിപ ബാധിച്ചു മരിച്ച വിദ്യാർത്ഥി എവിടെയെല്ലാം പോയി എന്നാണ് പരിശോധിക്കുന്നത്. മലപ്പുറം ജില്ലയിൽ മാസ്‌ക് നിർബന്ധമാക്കിയിട്ടുണ്ട്.

നിപ ബാധിച്ച് മരിച്ച 24 കാരന്റെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത 15 സഹപാഠികളെയും നിരീക്ഷണത്തിലാക്കി. നിപ സ്ഥിരീകരിച്ചതിനു പിന്നാലെ ബംഗളൂരുവിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. മരിച്ച വിദ്യാർത്ഥിയുമായും, രോഗലക്ഷണങ്ങൾ സംശയിക്കുന്നരുമായെല്ലാം സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്താനുള്ള പരിശോധന ആരോഗ്യവകുപ്പ് തുടങ്ങിയിട്ടുണ്ട്. നിപ സ്ഥിരീകരിച്ച മലപ്പുറം ജില്ലയിൽ ആരോഗ്യവകുപ്പ് കൺട്രോൾ റൂം തുറന്നു. ഫോൺ 0483 2732010, 0483 2732060.

മരിച്ച യുവാവുമായി സമ്പർക്കത്തിലേർപ്പെട്ട 157 പേരുടെ പ്രാഥമിക പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളത്. കൂടുതൽ പേരെ കണ്ടെത്താനുള്ള സർവേയും ആരംഭിച്ചിട്ടുണ്ട്. നിപ ബാധിച്ചു മരിച്ച, ബംഗളൂരുവിൽ വിദ്യാർത്ഥിയായ യുവാവ് കഴിഞ്ഞ 23 ന് പുലർച്ചെയാണ് നാട്ടിലെത്തുന്നത്. മരിച്ചത് ഈ മാസം 9-ാം തീയതിയാണ്. ഇതിനിടെ യുവാവ് പുറത്തുപോയ വിവരങ്ങൾ അടക്കം ശേഖരിക്കുകയാണ്. യുവാവ് വിനോദയാത്രയ്ക്ക് പോയതായും വിവരം ലഭിച്ചിട്ടുണ്ട്.

പൊതുജനങ്ങൾ പുറത്തിറങ്ങുന്ന സമയത്തും, യാത്രകളിലും, മറ്റ് കൂടിച്ചേരലുകളിലും നിർബന്ധമായും മാസ്‌ക് ധരിച്ചിരിക്കേണ്ടതാണ്. പനി മുതലായ രോഗ ലക്ഷണങ്ങൾ കാണുന്ന സമയത്ത് സ്വയം ചികിൽസിക്കാൻ പാടില്ലാത്തതും, ഒരു രജിസ്‌ട്രേഡ് മെഡിക്കൽ പ്രാക്ടീഷണറുടെ ഉപദേശം തേടേണ്ടതുമാണ്. പനി, ചർദ്ദി മറ്റ് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുന്ന പക്ഷം രജിസ്‌ട്രേഡ് മെഡിക്കൽ പ്രാക്ടീഷണറുടെ ഉപദേശം തേടേണ്ടതും ഇവ പകരുന്ന സാഹചര്യം ഉണ്ടാവുകയാണെങ്കിൽ 0483- 2732010, 0483-2732050, എന്നീ നമ്പരുകളിൽ വിളിച്ച് അറിയിക്കേണ്ടതുമാണ്.

Tags:    

Similar News