നിമിഷപ്രിയയുടെ മോചനം: എംബസി വഴി 40,000 ഡോളർ കൈമാറാൻ കേന്ദ്രസർക്കാർ അനുമതി

Update: 2024-06-20 01:06 GMT

വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായുള്ള പ്രാരംഭ ചർച്ചകൾക്കായി പണം കൈമാറാൻ കേന്ദ്ര സർക്കാരിന്റെ അനുമതി. പ്രാരംഭ ചർച്ചകൾ നടത്താനുള്ള പണം ഇന്ത്യൻ എംബസി വഴി കൈമാറാൻ അനുമതി തേടി നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിയാണ് കേന്ദ്രത്തെ സമീപിച്ചത്. പ്രാരംഭ ചർച്ചകൾ തുടങ്ങണമെങ്കിൽ നാൽപ്പതിനായിരം യുഎസ് ഡോളർ ആദ്യം കൈമാറണമെന്നും അത് എംബസി വഴി ലഭിക്കാൻ അനുമതി നൽകണമെന്നുമായിരുന്നു പ്രേമകുമാരി ആവശ്യപ്പെട്ടത്.

എംബസിയുടെ അക്കൗണ്ടിൽ പണമെത്തിയാൽ പ്രേമകുമാരി നിർദേശിക്കുന്നവർക്ക് കൈമാറാനുള്ള നടപടികൾ പൂർത്തിയാക്കാനും കേന്ദ്രം അനുമതി നൽകി. 12 വർഷങ്ങൾക്ക് ശേഷം പ്രേമകുമാരിക്ക് മകളെ കാണാൻ അവസരം ലഭിച്ചിരുന്നു. എല്ലാം ശരിയാകുമെന്നും സന്തോഷത്തോടെ ഇരിക്കാനും നിമിഷ പ്രിയ പറഞ്ഞുവെന്നും പ്രേമകുമാരി കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞിരുന്നു. പ്രത്യേക മുറിയിലാണ് അമ്മയ്ക്ക് നിമിഷപ്രിയ കാണാൻ ജയിൽ അധികൃതർ സൌകര്യം ഒരുക്കിയത്. ഒരു മണിക്കൂറിലധികം നീണ്ട കൂടിക്കാഴ്ചക്ക് ജയിൽ അധികൃതർ അനുമതി നൽകിയിരുന്നു. നിമിഷക്കൊപ്പമായിരുന്നു പ്രേമകുമാരി ഉച്ചഭക്ഷണം കഴിച്ചത്.

ഇതിന് ശേഷം ഇത്രയും ദിസവങ്ങളായി നിമിഷയുടെ മോചനം സംബന്ധിച്ചുള്ള ചർച്ചകൾ ഊർജ്ജിതമാക്കാനുള്ള ശ്രമമത്തിലായിരുന്നു. കൊല്ലപ്പെട്ട യമൻ പൗരന് കുടുംബവുമായും ഗോത്രവർഗ നേതാക്കളും കൂടിക്കാഴ്ച്ചയ്ക്കായിരുന്നു ശ്രമം. യെമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നൽകിയാൽ പ്രതിക്ക് ശിക്ഷയിളവ് ലഭിക്കും. ഇതിനുള്ള പ്രാരംഭ ചർച്ചകൾക്ക് തന്നെ പണം ആവശ്യമായതിനാലാണ് പ്രേമകുമാരി അനുമതി തേടിയത്. യെമൻ പൗരൻ തലാൽ അബ്ദുമഹ്ദി കൊല്ലപ്പെട്ട കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്.

Tags:    

Similar News