വിശ്വാസികളുടെ കൈയ്യിൽ ആരാധനാലയങ്ങൾ വരണമെന്ന് തന്നെയാണ് സിപിഎം നിലപാട്; എംവി ഗോവിന്ദൻ

Update: 2024-07-10 08:37 GMT

സംസ്ഥാനത്ത് പലയിടത്തും എൽഡിഎഫ് വോട്ടുകൾ ബിജെപിക്ക് അനുകൂലമായി ചോർന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. ജയവും തോൽവിയും ഇടകലർന്ന് തന്നെയാണ് ഇടതുപക്ഷം മുന്നോട്ട് പോയിട്ടുള്ളതെന്നും ഇപ്രാവശ്യം ഘടകങ്ങൾ അനുകൂലമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മലബാറിലെ മുസ്ലിം വോട്ട് ഏകീകരണം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിശ്വാസികളോട് ഒപ്പം നിൽക്കുന്ന നിലപാടാണ് സിപിഎമ്മിന്. അവിശ്വാസികൾക്കൊപ്പവും നിൽക്കും. രണ്ടു കൂട്ടർക്കും ജനാധിപത്യ അവകാശങ്ങൾ ഉണ്ട്. വിശ്വാസികൾ വർഗീയവാദികളല്ല. വർഗീയവാദി വിശ്വാസിയുമല്ല. വർഗീയതയെ പ്രതിരോധിക്കാൻ വിശ്വാസികളാണ് നല്ലത്. ക്ഷേത്രങ്ങൾ വിശ്വാസികൾ കൈകാര്യം ചെയ്യണം. വിശ്വാസത്തെ ഉപകരണമാക്കുന്ന ആർഎസ്എസല്ല ആരാധനാലയങ്ങൾ കൈകാര്യം ചെയ്യേണ്ടത്. ഇന്നല്ലെങ്കിൽ നാളെ വിശ്വാസികളുടെ കൈയ്യിൽ ആരാധനാലയങ്ങൾ വരണമെന്ന് തന്നെയാണ് സിപിഎം നിലപാടെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

കഴിഞ്ഞ തവണ ബിജെപിയെ താഴെ ഇറക്കാൻ കോൺഗ്രസ് മാത്രമേയുള്ളൂവെന്ന പ്രചാരണം തിരിച്ചടിയായി. ഇക്കുറി ഇന്ത്യ ബ്ലോക്ക് ജയിക്കണം എന്ന് അടുത്ത സംസ്ഥാനങ്ങളിൽ സിപിഎം പ്രചാരണം നടത്തി. 52 സീറ്റുകളിൽ മത്സരിക്കുന്ന സിപിഎമ്മും ചുരുങ്ങിയ സീറ്റുകളിൽ മത്സരിക്കുന്ന സിപിഐയും ജയിച്ചാൽ ഇപ്പോളത്തെ രാഷ്ട്രീയ സാഹചര്യത്തിന് മാറ്റം വരുമോയെന്ന് ന്യൂനപക്ഷങ്ങൾ അടക്കം ചിന്തിച്ചു. ഇപ്പോഴത്തെ അപകടത്തെ നേരിടാൻ കോൺഗ്രസാണ് നല്ലതെന്ന് ന്യൂനപക്ഷങ്ങൾ ചിന്തിച്ചു. അതാണ് അവർക്ക് കേരളത്തിൽ നേട്ടമായതെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News