കോര്‍പ്പറേറ്റ് കാലത്തിന്റെ രക്തസാക്ഷിയാണ് അന്ന; നിർമല സീതാരാമന്റെ വാക്കുകള്‍ കോര്‍പ്പറേറ്റ് തമ്പ്രാക്കളെ സുഖിപ്പിക്കാൻ: വിമർശിച്ച്  ആര്‍.ബിന്ദു

Update: 2024-09-23 12:18 GMT

അന്ന സെബാസ്റ്റ്യന്റെ മരണത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ നടത്തിയ പരാമര്‍ശത്തിനെതിരെ മന്ത്രി ആര്‍.ബിന്ദു രംഗത്ത്. അന്നയുടെ മരണത്തിന്റെ ഉത്തരവാദിത്തം അവളിലും കുടുംബത്തിലും ചാര്‍ത്തി കൈ കഴുകുന്ന നിർമല സീതാരാമന്റെ വാക്കുകള്‍ കോര്‍പ്പറേറ്റ് തമ്പ്രാക്കളെ സുഖിപ്പിക്കാനാണെന്നാണ് ബിന്ദുവിന്റെ വിമർശനം. കോര്‍പ്പറേറ്റ് കാലത്തിന്റെ രക്തസാക്ഷിയാണ് അന്നയെന്നും മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു. നിര്‍മലയുടെ പരാമര്‍ശത്തെ സ്ത്രീ ജനത പുച്ഛത്തോടെ തള്ളിക്കളഞ്ഞുവെന്നും ബിന്ദു പറഞ്ഞു.

മന്ത്രി ബിന്ദുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

അന്നയുടെ വേദനാകരമായ ജീവൻ വെടിയലിന്റെ ഉത്തരവാദിത്തം അവളിലും അവളുടെ കുടുംബത്തിലും ചാർത്തി കൈ കഴുകുന്ന കേന്ദ്രമന്ത്രി നിർമല സീതാരാമന്റെ വാക്കുകൾ കോർപ്പറേറ്റ് തമ്പ്രാക്കളെ സുഖിപ്പിക്കാൻ ഉതകിക്കാണും, സ്ത്രീജനത പക്ഷേ അതിനെ പുച്ഛത്തോടെ തള്ളിക്കളയുന്നത് ആവേശത്തോടെ കാണുന്നു.

കുടുംബത്തിലും തൊഴിലിടങ്ങളിലും അടക്കമുള്ള ബഹുമുഖമായ ഉത്തരവാദിത്തങ്ങൾ ഒരുമിച്ചു മുന്നോട്ടുകൊണ്ടുപോകേണ്ടി വരുന്നവരാണ് സ്ത്രീകൾ പൊതുവിൽ. അവയിലെല്ലാം ഒരിളവും കൂടാതെ മികവ് കാത്തുസൂക്ഷിക്കാനും പ്രതീക്ഷകൾക്കൊത്ത് ഉയരാനും അവ സാധിക്കാതെ വരുമ്പോൾ ഇപ്പറഞ്ഞ ഇടങ്ങളിൽ നിന്നെല്ലാം തുറുകണ്ണുകൾ നേരിടേണ്ടി വരുന്നതും ഓരോ സ്ത്രീയ്ക്കും അനുഭവമാണ്. അവ വരുത്തി വയ്ക്കുന്ന ഭാരവും സമ്മർദ്ദവും നേരിടുന്നതിൽ ഒരു കൂട്ടും അവർക്ക് താങ്ങാവാൻ പര്യാപ്തമാകാറുമില്ല. ഈ പൊതു അവസ്ഥയ്ക്ക് കൂടുതൽ ക്രൂരദംഷ്ട്ര കൈവന്നിരിക്കുകയാണ് കോർപ്പറേറ്റ് കാലത്ത്. അതിന്റെ രക്തസാക്ഷിയാണ് അന്ന സെബാസ്റ്റ്യൻ.

കോർപ്പറേറ്റ് തൊഴിൽ സംസ്കാരത്തിന്റെ സഹജമായ കുഴപ്പങ്ങൾ സ്ത്രീകളെ എത്ര നീതിരഹിതമായാണ് ബാധിക്കുന്നതെന്നത് കാണാൻ കഴിയാത്തത് കേന്ദ്രമന്ത്രി നിർമല സീതാരാമന്റെ രാഷ്ട്രീയം എത്രമാത്രം സ്ത്രീവിരുദ്ധമാണെന്നതിന് അടിവരയിടുന്നതാണ്. സ്ത്രീ രാഷ്ട്രീയത്തിന്റെ ലാഞ്ഛന പോലുമില്ലാത്ത കോർപ്പറേറ്റ് രാഷ്ട്രീയത്തിന്റെ പിണിയാളുകളായി ഉന്നത ഭരണനേതൃത്വത്തിലുള്ള സ്ത്രീ വരെ മാറുന്നത് ഏറ്റവും ലജ്ജാകരവും ഹീനവുമാണ്. 

തൊഴിൽ സമ്മർദ്ദങ്ങൾ സ്ത്രീകൾ സ്വയം നേരിടണമെന്ന നിർമലയുടെ വാക്കുകൾ ആരോഗ്യകരമായ തൊഴിലന്തരീക്ഷം അവർക്ക് സൃഷ്ടിച്ചു കൊടുക്കുന്നതിൽ കോർപ്പറേറ്റുകൾക്കുള്ള ഉത്തരവാദിത്തത്തിൽ നിന്ന് അവരെ നൈസായി ഒഴിവാക്കിക്കൊണ്ടുള്ള കുത്സിതത്വമാണ്. ചൂഷണലക്ഷ്യം ഒളിച്ചു വയ്ക്കാതെയുള്ള തൊഴിൽദാതാക്കളുടെ ലാഭക്കൊതിയ്ക്ക് ഇരയാക്കാൻ തൊഴിലിടങ്ങളെ പരിപൂർണമായി സ്ത്രീവിരുദ്ധമാക്കി മാറ്റുകയെന്ന വലതുപക്ഷ രാഷ്ട്രീയ ഉദ്ദേശ്യമാണ് അവരുടെ വാക്കിൽ തെളിയുന്നത്.

നിർമല സീതാരാമനെപ്പോലെ അഭ്യസ്തവിദ്യയെന്ന് കരുതപ്പെടുന്ന ഒരാളിൽ നിന്ന് മാപ്പോ പശ്ചാത്താപമോ അന്നയുടെ മരണത്തെച്ചൊല്ലി നടത്തിയ പരാമർശത്തിൽ പ്രതീക്ഷിക്കുക വയ്യ. എന്നാലത് ഈ നാട്ടിലെ വകതിരിവുള്ള സ്ത്രീകളും സ്ത്രീപ്രസ്ഥാനങ്ങളും മാപ്പാക്കി തരുമെന്ന് പ്രതീക്ഷിക്കണ്ട. 

തൊഴിലിടങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്ന അധിക സമ്മർദ്ദം, പ്രത്യേകിച്ചും ഐടി മേഖലയിലുള്ളത്, നിസാരവൽകരിച്ചു കൊണ്ട് ഇനി മുന്നോട്ടു പോകാനാകില്ല. നിങ്ങളുടെ ദുർനയങ്ങളാണ് അടുക്കള വിട്ട് അരങ്ങിലെത്തുന്ന സ്ത്രീജനതയെ അതിലും വലിയ തടങ്കൽ പാളയത്തിൽ കുരുക്കാൻ ഇടവരുത്തുന്നതെന്നത് സുവ്യക്തമായി വരികയാണ്. തൊഴിലെടുക്കുന്ന ആത്മാഭിമാനമുള്ള ഓരോ സ്ത്രീയും അവരുടെ പ്രസ്ഥാനങ്ങളും നിങ്ങളെയും നിങ്ങളുടെ രാഷ്ട്രീയത്തെയും വിചാരണ ചെയ്യുകതന്നെ ചെയ്യും. അതിൻ്റെ തുടക്കമാണ് അന്നയ്ക്ക് നീതി കിട്ടാത്തതിനെതിരെയും നിർമലയുടെ ഒളിയജണ്ടക്കെതിരെയും പൊതുസമൂഹത്തിൽ ഉയർന്നുപൊങ്ങുന്ന പ്രതിഷേധ സ്വരങ്ങൾ.  അവയോട് നിരുപാധികം ഐക്യദാർഢ്യപ്പെടുന്നു.

Tags:    

Similar News