അർജുനെ കണ്ടെത്താൻ ഇതുവരെ ഒന്നും ചെയ്തില്ല; കർണാടക സർക്കാരിനെതിരെ കെ സുരേന്ദ്രൻ

Update: 2024-07-19 09:06 GMT

കർണാടകയിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുന് വേണ്ടിയുള്ള തെരച്ചിൽ തുടരുന്നതിനിടെ കർണാടക സർക്കാരിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. കർണാടക സർക്കാർ കേരളത്തോട് വിദ്വേഷപൂർണമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മണ്ണിനടിയിൽ പെട്ടുപോയ വാഹനത്തെയും അതിൽ കുടുങ്ങിയവരെയും സംരക്ഷിക്കാൻ കർണാടക സർക്കാരിന്റെ വിവിധ ഏജൻസികളോട് ആവർത്തിച്ച് ആവശ്യപ്പെട്ടു. ഒരു നടപടിയും അവർ എടുത്തില്ല. കർണാടക പോലീസിന്റെ ഭാഗത്ത് കുറ്റകരമായ അനാസ്ഥയുണ്ടായെന്നും അദ്ദേഹം വിമർശിച്ചു.

അപകടം നടന്ന സ്ഥലത്തേക്ക് പോകാൻ കർണാടകയിലെ ഫയർ ഫോഴ്‌സ് തയ്യാറായില്ല. കർണാടകയിലെ സംവിധാനങ്ങൾ ഒന്നും ഇടപെട്ടില്ല. ഇപ്പോൾ ഈ നാലാമത്തെ ദിവസമാണ് അവർ എന്തെങ്കിലും ഒരു ചെറു വിരൽ അനക്കാൻ തയ്യാറായത്. കർണാടക സർക്കാരിന്റെ ഈ തെറ്റായ നടപടിക്ക് എതിരായി ശക്തമായ പ്രചാരണവും പ്രക്ഷോഭവും സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലോക്ഭാ തെരഞ്ഞെടുപ്പിൽ വിശ്വാസയോഗ്യമായ ഒരു മൂന്നാം ബദലിന് കേരളത്തിലെ ജനങ്ങൾ വോട്ട് ചെയ്തുവെന്നാണ് ഫലം വിശകലനം ചെയ്തപ്പോൾ തങ്ങൾക്ക് മനസിലായതെന്ന് അദ്ദേഹം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം ഇരുമുന്നണികളിലും വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. എൻഡിഎ വോട്ട് ശതമാനം 20 ആയി വർധിച്ചതും ചരിത്രത്തിലാദ്യമായി സീറ്റ് നേടിയതും ഇരു മുന്നണികളെയും അങ്കലാപ്പിലാക്കിയിട്ടുണ്ട്. മുസ്ലീം വോട്ടിനു വേണ്ടി നിലവാരമില്ലാത്ത ഇടപെടലാണ് സിപിഎമ്മും മുഖ്യമന്ത്രിയും നടത്തി കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എസ്എൻഡിപിക്കും മറ്റ് ഹിന്ദു സംഘടനകൾക്കുമെതിരെ സിപിഎം ഭീഷണി തുടരുകയാണ്. ചില ക്രൈസ്തവ സംഘടനകളെയും അവർ ലക്ഷ്യം വെയ്ക്കുന്നുണ്ട്. ഇത് വെച്ചു പൊറുപ്പിക്കാൻ സാധിക്കില്ല. ഇതിനെതിരായി ശക്തമായ ഐക്യനിര കെട്ടിപ്പടുക്കും. എൻഡിഎ മുന്നണിക്ക് പിന്തുണ നൽകിയതിന്റെ പേരിൽ ആരെയും ഒറ്റപ്പെടുത്തി ആക്രമിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News