ശുചീകരണ തൊഴിലാളി ജോയ് മരിച്ചത് സംഭവിക്കാൻ പാടില്ലാത്ത ദുരന്തം: അത് സര്‍ക്കാരിൻ്റെ തലയിൽ കെട്ടിവെക്കാനാണ് ശ്രമമെന്ന് എംബി രാജേഷ്

Update: 2024-07-15 11:29 GMT

ആമയിഴഞ്ചാൻ തോട്ടിൽ മരിച്ച ശുചീകരണ തൊഴിലാളി ജോയ് മരിച്ചത് സംഭവിക്കാൻ പ‌ാടില്ലാത്ത ദുരന്തമെന്ന് മന്ത്രി എംബി രാജേഷ്. രക്ഷാ പ്രവർത്തനം പ്രശംസ അർഹിക്കുന്നതാണെന്നും ഡൈവിംഗ് സംഘാംഗങ്ങളെ ഉചിതമായി സര്‍ക്കാര്‍ ആദരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ സംഭവത്തിൽ സംസ്ഥാന സര്‍ക്കാരിന് യാതൊരു ഉത്തരവാദിത്തവും ഇല്ലാഞ്ഞിട്ടും അത് സര്‍ക്കാരിൻ്റെ തലയിൽ കെട്ടിവെക്കാനാണ് ശ്രമമെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാന സർക്കാരിനോ കോർപറേഷനോ അധീനതയില്ലാത്ത സ്ഥലത്താണ് അപകടം നടന്നതെന്ന് മന്ത്രി പറഞ്ഞു. ഇത്തരമൊരു സംഭവം ആവർത്തിക്കാതിരിക്കാൻ നടപടി ഉണ്ടാകും. പരസ്പരം പഴിചാരാൻ ഉദ്ദേശിച്ചിരുന്നില്ല. മാലിന്യ പ്രശ്നം പൂർണ്ണമായി പരിഹരിക്കാനായിട്ടില്ല എന്നത് ശരിയാണ്. തുടക്കം മുതൽ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമം നടന്നു.

ഇല്ലാത്ത ഉത്തരവാദിത്തം സർക്കാരിന്റെ തലയിൽ വച്ച് കെട്ടുമ്പോൾ ചിലത് പറയാതെ വയ്യ. വിമർശിക്കാൻ കുറെ കൂടി കാത്തിരിക്കാനുള്ള വിവേകം പ്രതിപക്ഷ നേതാവ് കാണിക്കണമായിരുന്നു. മാലിന്യ പ്രശ്നത്തിൽ പരിഹാരം കാണേണ്ടത് ഓരോരുത്തരുടേയും ഉത്തരവാദിത്തമാണ്. മാലിന്യം ശൂന്യാക‌ാശത്ത് നിന്ന് വന്നതല്ല. റെയിൽവേ ആക്ടിൽ റെയിൽവെയുടെ സ്ഥലത്ത് മറ്റൊരു ഏജൻസിക്കും ഒന്നും ചെയ്യാനാകില്ലെന്ന് പ്രത്യേകം പറയുന്നുണ്ടെന്നും ഉത്തരവാദി റെയിൽവെയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

Tags:    

Similar News