ബാബുജാനേയും ആർഷോയേയും വിളിപ്പിച്ച് സിപിഎം; വിശദീകരണം തേടി

Update: 2023-06-22 03:39 GMT

വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ ഒടുവിൽ ഇടപെട്ട് സിപിഎം. ദിവസങ്ങൾ നീണ്ടുനിന്ന വിവാദങ്ങൾക്കൊടുവിലാണ് സിപിഎം നേതാക്കളോട് വിശദീകരണം ചോദിക്കുന്നത്. നിഖിൽ തോമസിന്റെ സീറ്റിനായി ഇടപെട്ടെന്ന ആരോപണം ഉയർന്നുവന്ന കെഎച്ച് ബാബുജാനോടും പി.എം. ആർഷോയോടും പാർട്ടി നേതൃത്വം വിശദീകരണം തേടുകയായിരുന്നു. ഇരുവരും എകെജി സെൻ്ററിലെത്തി എം.വി.ഗോവിന്ദനെ കണ്ടതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. അതേസമയം, വിവാദ വിഷയങ്ങളിൽ ഇരുവരും പാർട്ടി നേതൃത്വത്തിന് വിശദീകരണം നൽകി. വിവാദങ്ങളിൽ സിപിഎം നേതൃത്വം അതൃപ്തി അറിയിച്ചെന്നാണ് വിവരം.

അതിനിടെ, നിഖിൽ തോമസിന്റെ വ്യാജ ഡിഗ്രി ആരോപണം അടക്കം വിവാദങ്ങൾ കത്തി നിൽക്കെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരും. എസ്എഫ്ഐ നേതാവ് എംകോം പ്രവേശനത്തിന് ഹാജരാക്കിയതെല്ലാം വ്യാജ രേഖകളെന്ന് തെളിഞ്ഞ് ദിവസങ്ങളായിട്ടും വിവാദത്തോട് പ്രതികരിക്കാൻ സിപിഎം നേതാക്കളാരും തയ്യാറായിട്ടില്ല. ഒരു വശത്ത് തെറ്റുതിരുത്തൽ നയരേഖയുമായി നേതൃത്വം മുന്നോട്ട് പോകുമ്പോൾ വിദ്യാർത്ഥി സംഘടനാ നേതാക്കൾക്ക് അടക്കം വഴിവിട്ട സഹായം പാർട്ടി നേതാക്കളിൽ നിന്ന് കിട്ടുന്ന സാഹചര്യം അടക്കം ചർച്ചയാകും.

എസ്എഫ്ഐ സംസ്ഥാന സമിതിയും ഇന്ന് ചേരുന്നുണ്ട്. വ്യാജ ഡിഗ്രി വിവാദത്തിനു ശേഷം നടക്കുന്ന ആദ്യ യോഗമാണ്. നിഖിൽ തോമസിൻ്റെ ഡിഗ്രി സർട്ടിഫിക്കറ്റിൽ വ്യക്തത വരും മുമ്പ് സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ തിടുക്കപ്പെട്ട് ന്യായീകരണം നടത്തിയതിൽ സംഘടനയ്ക്കുള്ളിൽ എതിരഭിപ്രായം ഉണ്ട്.  

Tags:    

Similar News