'അമിത് ഷായെ കണ്ട് ബിജെപിയിൽ പോകാൻ സുധാകരൻ നീക്കം നടത്തി'; ആരോപണങ്ങൾക്ക് മറുപടിയുമായി ഇപി ജയരാജൻ

Update: 2024-04-25 09:22 GMT

തനിക്കെതിരെയുള്ള കെ സുധാകരൻറെ ആരോപണങ്ങൾക്ക് മറുപടിയുമായി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ രംഗത്ത്. കെ സുധാകരനാണ് ബിജെപിയിലേക്ക് പോകാൻ തയ്യാറായി നിൽക്കുന്നതെന്നും നേരത്തെ സുധാകരൻ ബിജെപിയിലേക്ക് പോകാൻ വണ്ടി കയറി ചെന്നൈയിലെത്തിയതാണെന്നും കോൺഗ്രസ് നേതാക്കൾ ഇടപെട്ട് തിരിച്ചയക്കുകയായിരുന്നുവെന്നും ഇപി ജയരാജൻ തുറന്നടിച്ചു. കെ സുധാകരൻ ബിജെപിയിലേക്ക് പോകാൻ എത്ര തവണ ശ്രമം നടത്തിയെന്നും ഇപി ജയരാജൻ ചോദിച്ചു.

അമിത് ഷായെ കണ്ട് ബിജെപിയിൽ പോകാൻ സുധാകരൻ നീക്കം നടത്തി. ചെന്നെയിലെ ബിജെപി നേതാവ് രാജ ക്ഷണിച്ചെന്ന് സുധാകരൻ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ബിജെപിയിലേക്ക് പോകാൻ സുധാകരൻ തയ്യാറെടുത്തു കഴിഞ്ഞു.

സുധാകരൻ ഇന്നലെ മരുന്ന് കഴിച്ചില്ലെന്നു തോന്നുന്നു. അതാണ് താൻ ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞതെന്നും ഇപി പരിഹസിച്ചു. എനിക്ക് ബിജെപിയിൽ പോകേണ്ട ആവശ്യമില്ല. ഞാൻ ആർഎസ്എസുക്കാർക്കെതിരെ പോരാടി വന്ന നേതാവാണ്. അവർ എന്നെ പല തവണ വധിക്കാൻ ശ്രമിച്ചതാണ്. ഞാൻ ദുബായിയിൽ പോയിട്ട് വര്ഷങ്ങളായി.

മന്ത്രിയായപ്പോഴാണ് അവസാനം പോയത്. നിലവാരമില്ലാത്തവർ പറഞ്ഞതിനെ കുറിച്ച് ചോദിക്കരുതെന്നും ജനങ്ങൾ വിശ്വസിക്കില്ലെന്നും ഇപി ജയരാജൻ പറഞ്ഞു. സുധാകരൻ എന്നെ വെടിവെക്കാൻ അയച്ച രണ്ടുപേരും ആർഎസ്എസുകാരാണ്. സുധാകരന് എന്നോട് പക തീർന്നിട്ടില്ല. മാധ്യമങ്ങൾ മാന്യത തെളിയിക്കാൻ നിലപാട് സ്വീകരിക്കണം. ഇത്തരം ആരോപണങ്ങളെ അവഗണിക്കണം. ആരോപണത്തിൽ സുധാകരനെതീരെ നിയമനടപടി സ്വീകരിക്കും. വക്കീൽ നോട്ടിസ് അയക്കും. ദല്ലാൾ നന്ദകുമാറിനെ അറിയില്ല. പറഞ്ഞതൊക്കെ അവരോട് ചോദിക്കണമെന്നും ശോഭയെ പരിചയമില്ലെന്നും ബന്ധമില്ലെന്നും ഇപി ജയരാജൻ പറഞ്ഞു.

Tags:    

Similar News