'വ്യക്തിപരമായ അഭിപ്രായത്തെ അങ്ങനെ കണ്ടാൽ മതി'; പി ജയരാജന്റെ പുസ്തകം പ്രകാശനം ചെയ്ത് മുഖ്യമന്ത്രി

Update: 2024-10-26 10:32 GMT

പി ജയരാജന്റെ 'കേരളം, മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം' എന്ന പുസ്തകം പുസ്തകം പ്രകാശനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. പുസ്തക രചയിതാവിന് അദ്ദേഹത്തിന്റെതായ അഭിപ്രായങ്ങൾ ഉണ്ടാകുമെന്നും പ്രസ്ഥാനത്തിന്റെ രാഷ്ട്രീയം പ്രകടിപ്പിക്കുന്ന അഭിപ്രായത്തോടാണ് യോജിപ്പെന്നും മുഖ്യമന്ത്രി പറഞ്ഞു. ആ അഭിപ്രായത്തോട് യോജിക്കുന്ന ആൾ മാത്രമേ ആ പുസ്തകം പ്രകാശനം ചെയ്യാവൂ എന്നില്ല. വ്യക്തിപരമായ അഭിപ്രായം വ്യക്തിപരമായ വീക്ഷണം ആണ്. അതിനെ അങ്ങനെ കണ്ടാൽ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് സംഘടിപ്പിച്ച ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

ഇടതുപക്ഷം ശക്തിപ്പെട്ടാൽ മാത്രമേ മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുകയുള്ളൂ. നമ്മുടെ രാഷ്ട്രീയം പൊതുവിൽ മതനിരപേക്ഷമായി നിലകൊള്ളുകയുള്ളൂവെന്നതാണ് ഈ കൃതിയുടെ പൊതുവായ സമീപനം. നാം കാണേണ്ടത് ഇന്നത്തെ കാലത്ത് ഈ കാഴ്ച്ചപ്പാടിന് വലിയ പ്രസക്തിയുണ്ട്. അതു തന്നെയാണ് ഈ കൃതിയുടെ പ്രസക്തിക്ക് അടിവരയിടുന്നത്. ഏറെ പഠന ഗവേഷണങ്ങൾ നടത്തി തന്റേതായ വിലയിരുത്തലുകൾ കൊണ്ട് രൂപപ്പെടുത്തി ഇങ്ങനെയൊരു കൃതി തയ്യാറാക്കിയ പി ജയരാജനെ ഹാർദ്ദവമായി അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ലീഗിനെയും ജമാഅത്തെ ഇസ്ലാമിയെയും ഒരേ കണ്ണ് കൊണ്ടു കാണരുത്. ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യം ഇസ്ലാമിക രാഷ്ട്രമാണ്. ലീഗ് റിഫോമിസ്റ്റ് പ്രസ്ഥാനവും. ലീഗിന് ഇന്ത്യക്ക് പുറത്തു സഖ്യം ഇല്ല. ജമാ അത്തെ ഇസ്ലാമിക്ക് രാജ്യത്തിന് പുറത്തെ ഭീകര സംഘടനകളുമായി ബന്ധം ഉണ്ട്. ജമാ അത്തെ ഇസ്ലാമിക് വേണ്ടത് ഇസ്ലാമിക സാർവ്വ ദേശീയതയാണ്. ലീഗിന് അങ്ങനെ അല്ല. ആർഎസ്എസും ജമാ അത്തെ ഇസ്ലാമിയും ഒരേ തൂവൽ പക്ഷികളാണ്. ലീഗ് കമ്മ്യൂണിസ്റ്റ് വിരുദ്ധതക്കായി ഇത്തരം വർഗീയ കക്ഷികളുമായി കൂട്ടു കൂടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

അബ്ദുൾ നാസർ മദനി തീവ്രവാദചിന്ത വളർത്തിയെന്ന് പുസ്തകത്തിൽ പരാമർശമുണ്ട്. മദനിയിലൂടെ യുവാക്കാൾ തീവ്രവാദത്തിലേക്ക് ആകർഷിക്കപ്പെട്ടു. ബാബറി മസ്ജിദിന്റെ തകർച്ചക്ക് ശേഷമുളള മദനിയുടെ പ്രഭാഷണ പര്യടനത്തിന് ഇതിൽ പ്രധാന പങ്കുണ്ടെന്നും പി.ജയരാജൻ ആരോപിച്ചിരുന്നു. മദനിയുടെ ഐഎസ്എസ് മുസ്ലിം യുവാക്കൾക്ക് ആയുധശേഖരവും പരിശീലനവും നൽകിയെന്ന ഗുരുതരമായ ആരോപണവും പുസ്തകത്തിലുണ്ട്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് എന്തായിരിക്കുമെന്ന് ചർച്ച ചെയ്യപ്പെട്ടിരുന്നു. അതേസമയം, 2009ലെ മദനി - സിപിഎം സഹകരണത്തെ കുറിച്ച് പുസ്തകത്തിൽ പി.ജയരാജൻ പരാമർശിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. മുസ്ലിം സമുദായത്തിനിടയിൽ സ്വാധീനം കൂട്ടണം എന്ന് പി.ജയരാജൻ പറയുന്നു. മുസ്ലിം-ക്രിസ്ത്യൻ വിശ്വാസികൾക്കിടയിൽ ഇടതുപക്ഷത്തിന് സ്വാധീനം കുറവാണ്. മുസ്ലിം ന്യൂനപക്ഷങ്ങൾക്കിടയിലെ സ്വാധീനക്കുറവിൽ ഗൗരവമുളള പരിശോധന വേണം. ഇടപെടൽ നടത്തുമ്പോൾ ന്യൂനപക്ഷ പ്രീണനമെന്ന വിമർശനമാണ് കേൾക്കുന്നത്. ഇടതിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമുണ്ടാകാൻ പ്രധാന പ്രതിബന്ധം ഇതാണെന്നും പുസ്തകത്തിലുണ്ട്.

കേരളത്തിൽ നിന്നുള്ള ഐഎസ് റിക്രൂട്ട്‌മെൻറിനെ കുറിച്ചും പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്. വിരലിലെണ്ണാവുന്നവർ ഐഎസിൽ ആകൃഷ്ടരായി എന്നത് യാഥാർത്ഥ്യമാണെന്നും ഇത് പെരുപ്പിച്ച് കാട്ടി കേരള വിരുദ്ധ പ്രചാരണം നടത്തിയെന്നും ജയരാജൻ വ്യക്തമാക്കി. കേരളത്തിലെ ക്യാമ്പസുകളിൽ തീവ്രവാദ ആശയക്കാരുടെ ഒത്തുചേരൽ നടക്കുന്നുവെന്ന അതീവ ഗുരുതരമായ ആരോപണവും പുസ്തകത്തിലുണ്ട്. അതേസമയം, ആർഎസ്എസിനെ സ്വത്വരാഷ്ട്രീയം കൊണ്ട് നേരിടാനാകില്ലെന്നും സ്വത്വാധിഷ്ഠിത കൂട്ടായ്മകൾ ആപത്കരമായ പ്രവണതയാണെന്നും ജയരാജന്റെ പുസ്തകത്തിൽ പറയുന്നു.

Tags:    

Similar News